കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക കർമ്മസേന രൂപീകരിച്ച് ദൗത്യം നടപ്പാക്കുമെന്ന് വനമന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു. ഈ മാസം 15നകം പ്രക്രിയ പൂർത്തിയാകും.
കാട്ടുപന്നികൾക്കായി വ്യാപക തിരച്ചിൽ നടത്തുകയും ആവശ്യമെങ്കിൽ വെടിവെക്കുന്നതിനും നടപടികൾ സ്വീകരിക്കുകയും ചെയ്യും. കണ്ണൂർ മൊകേരി പഞ്ചായത്ത് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കാട്ടുപന്നികളെ വെടിവെക്കുന്ന ഉത്തരവ് പുതുക്കുന്നതിനുള്ള അധികാരം പഞ്ചായത്തുകളുടെ പ്രസിഡന്റിനും സെക്രട്ടറിക്കും ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഈ ഡ്രൈവിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി അഭ്യർത്ഥിച്ചു
വന്യജീവി ആക്രമണത്തിൽ ഉണ്ടായ കൃഷിനാശം വിലയിരുത്തി ഒരു ആഴ്ചയ്ക്കകം ജില്ലാ കൃഷി ഓഫീസർ വനം വകുപ്പിന് റിപ്പോർട്ട് നൽകണമെന്നും മന്ത്രി നിർദേശിച്ചു. മൊകേരിയിൽ കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ ശ്രീധരന്റെ വീട് മന്ത്രി സന്ദർശിക്കുകയും ചെയ്തു.
