വിവരാവകാശ നിയമപ്രകാരം സർക്കാർ ഓഫീസിൽ “ഫയൽ കാണാനില്ല” എന്നത് അംഗീകൃത മറുപടിയല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. എ. ഹക്കീം. കൊല്ലം കോർപ്പറേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല ആർ.ടി.ഐ സിറ്റിംഗിലെ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടപ്പെട്ട ഫയൽ പുനഃസൃഷ്ടിച്ച് രേഖാപകർപ്പുകൾ അപേക്ഷകരിന് നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവരം നൽകുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയാൽ ആ വകുപ്പിന് നഷ്ടപരിഹാര ബാധ്യതയുണ്ടാകും. ഇത്തരത്തിൽ വിവരമെത്തിക്കുന്നതിൽ നിരന്തരം തടസംനിൽക്കുന്ന ഉദ്യോഗസ്ഥർക്ക് അച്ചടക്കനടപടിയും നേരിടേണ്ടി വരും. നിർദ്ദിഷ്ട സമയത്തിനകം വിവരം നൽകാത്ത ഉദ്യോഗസ്ഥർക്ക് 25,000 രൂപ വരെ പിഴ നൽകേണ്ടിവരും. ആർ.ടി.ഐ അപേക്ഷകരെ ഹിയറിംഗിനായി വിളിക്കുന്നത് അനുവദനീയമല്ല. ഓഫീസിൽ ലഭ്യമല്ലാത്ത വിവരങ്ങൾ ലഭ്യമായ ഓഫിസിലേക്ക് അയയ്ക്കണമെന്നും, ഫയലിൽ തന്നെ ഉള്ള വിവരങ്ങൾ ലഭ്യമാക്കാൻ 30 ദിവസം കാത്തുനിൽക്കേണ്ടതില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
