അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പും എയർ ഇന്ത്യയും ചേർന്ന് വലിയ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഉടൻ 25 ലക്ഷം രൂപയുടെ ഇടക്കാല ധനസഹായവും, ഇതിനുപുറമെ ഓരോ കുടുംബത്തിനും 1 കോടി രൂപയുടെ നഷ്ടപരിഹാരവും നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
2025 ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള എഐ 171 എന്ന വിമാനം പറന്നുയർന്നതിന് പിന്നാലെ തകർന്നു വീണു. ബോയിങ് 787-8 ഡ്രീംലൈനർ വിഭാഗത്തിൽപ്പെട്ട വിമാനത്തിൽ 242 യാത്രക്കാരും, 12 ജീവനക്കാരും ഉണ്ടായിരുന്നുവെന്ന് ഔദ്യോഗിക വിവരം. വിഷ്വാസ് കുമാർ രമേഷ് എന്ന യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാചെലവും, തകർന്ന കെട്ടിടങ്ങളുടെ പുനർനിർമ്മാണച്ചെലവും ടാറ്റ ഗ്രൂപ്പ് വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് എഐ 171 എന്ന വിമാന നമ്പർ ഒഴിവാക്കി, പുതിയ നമ്പറുകളിൽ സർവീസ് നടത്താൻ എയർ ഇന്ത്യ തീരുമാനിച്ചു
അപകടകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു, ഇതിന്റെ ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിൽ യഥാർത്ഥ കാരണം വ്യക്തമാകും.
