കെനിയയിൽ ബസ് അപകടത്തിൽ മരിച്ച അഞ്ചു മലയാളികളുടെ മൃതദേഹം ഇന്ന് രാവിലെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഖത്തർ എയർവേയ്സ് വിമാനത്തിലാണ് ജസ്ന (29, മൂവാറ്റുപുഴ), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്), ഗീത ഷോജി ഐസക് (58, മാവേലിക്കര), റിയ ആൻ (41, പാലക്കാട്), മകൾ ടൈറ റോഡ്രിഗ്സ് (7) എന്നിവരുടെ മൃതദേഹങ്ങൾ കൊണ്ടുവന്നത്. സംസ്ഥാന സർക്കാരിനായി മന്ത്രി പി. രാജീവ് മൃതദേഹങ്ങൾ ഏറ്റുവാങ്ങി, ആദരാഞ്ജലികൾ അർപ്പിച്ചശേഷം ബന്ധുക്കൾക്ക് കൈമാറി.
യെലോ ഫീവർ വാക്സിൻ സർട്ടിഫിക്കറ്റ് സംബന്ധിച്ച തടസ്സം മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിൽ കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചതോടെയാണ് മൃതദേഹങ്ങൾ എത്തിക്കാനായത്.
