പുണെ ജില്ലയിലെ കുന്ദമല ഗ്രാമത്തിന് സമീപം സ്ഥിതിചെയ്യുന്ന ഇന്ദ്രായണി നദിയിൽ ഒരു പഴയ പാലം തകർന്നുവീണു. ഞായറാഴ്ച വൈകുന്നേരം 3:30-ഓടെ സംഭവിച്ച ഈ ദുരന്തത്തിൽ 30-ലേറെ പേർ നദിയിൽ വീണു ഒഴുകിപ്പോയതായി അധികൃതർ അറിയിച്ചു. ഒരു പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായതിനാൽ സംഭവസമയത്ത് നിരവധി ആളുകൾ പാലത്തിൽ ഉണ്ടായിരുന്നതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു.
പാലം തകർന്നപ്പോൾ കുറേ പേർക്ക് രക്ഷപെടാൻ കഴിഞ്ഞെങ്കിലും, ആറു പേരുടെ മരണം സ്ഥിരീകരിച്ചുവെന്നും അവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും പ്രദേശത്തെ എം.എൽ.എ അറിയിച്ചു. 10 മുതൽ 15 വരെ ആളുകൾ ഇപ്പോഴും കാണാതായിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ പിമ്പ്രി-ചിഞ്ച്‌വഡ് പോലീസ്, ദേശീയ ദുരന്ത പ്രതികരണ സേന (NDRF) എന്നിവരുടെ നേതൃത്വത്തിൽ തുടരുകയാണ്.
പാലത്തിന് പരമാവധി 100 പേർക്ക് മാത്രമേ ശേഷിയുണ്ടായിരുന്നുള്ളൂ. എന്നാൽ അവധിദിനമായതിനാൽ ഏകദേശം 500 പേർ പാലത്തിന്മേൽ ഉണ്ടായിരുന്നുവെന്നു റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ നദിയിലെ വെള്ളപ്പൊക്കം കൂടിയിരുന്നു. പാലത്തിന്റെ ദുർബലാവസ്ഥയും അതിരുകടന്ന തിരക്കുമാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനമുണ്ട്.സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
