
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ദീർഘകാല വികസന സ്വപ്നമായ ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി പദ്ധതിച്ചെലവിന്റെ 50 ശതമാനം സംസ്ഥാനം വഹിക്കുമെന്ന നിർണ്ണായക തീരുമാനത്തിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. ആകെ 3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1,905 കോടി രൂപ കേരളം നൽകും.

27 വർഷത്തിലേറെയായി വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടന്ന ശബരി റെയിൽ പദ്ധതി വീണ്ടും സജീവമാക്കുന്നതിനായി കിഫ്ബി മുഖേന തുക കണ്ടെത്താനും ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
അങ്കമാലിയിൽ നിന്ന് ആരംഭിക്കുന്ന ശബരി റെയിൽ പാതയിൽ പ്രധാനമായും അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി ,കോതമംഗലം, മൂവാറ്റുപുഴ വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലാപുരം കാഞ്ഞിരപ്പള്ളി ,എരുമേലി സ്റ്റേഷനുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട യാത്രകൾക്ക് വലിയ ആശ്വാസം നൽകുന്നതോടൊപ്പം മധ്യകേരള–മലയോര മേഖലകളുടെ സമഗ്ര വികസനത്തിനും പദ്ധതി വഴിയൊരുക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.