
മെട്രോ റെയിൽ നയം–2017 പ്രകാരം നിശ്ചയിച്ചിരിക്കുന്ന ജനസംഖ്യാ മാനദണ്ഡം പാലിക്കാത്തതിനാൽ കോയമ്പത്തൂർ, മധുര മെട്രോ പദ്ധതികളുടെ വിശദമായ പ്രോജക്റ്റ് റിപ്പോർട്ടുകൾ (DPR) കേന്ദ്ര സർക്കാർ തിരികെ അയച്ചു. 2011 ലെ സെൻസസ് കണക്കുകൾ പ്രകാരം മെട്രോ അംഗീകാരം ലഭിക്കാൻ നഗരങ്ങൾക്ക് 20 ലക്ഷത്തിൽ കൂടുതലായ ജനസംഖ്യ ആവശ്യമാണ്.
10.5 ലക്ഷം ജനസംഖ്യയുള്ള കോയമ്പത്തൂരും 10.1 ലക്ഷം ജനസംഖ്യയുള്ള മധുരയും ഈ മാനദണ്ഡത്തിന് താഴെയാണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 2024 ആദ്യത്തിൽ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (CMRL) തയ്യാറാക്കി സമർപ്പിച്ച ഡിപിആർ-ൽ കോയമ്പത്തൂരിന് 41.4 കിമിയും മധുരയ്ക്ക് 50.67 കിമിയുമുള്ള മെട്രോ നെറ്റ്വർക്ക് നിർദേശിച്ചിരുന്നു. ഏകദേശം 22,000 കോടി രൂപ ചെലവിൽ നടപ്പാക്കാനിരുന്ന ഈ പദ്ധതികൾ ഇരുനഗരങ്ങളിലുമുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം.
എന്നാൽ സമാന ജനസംഖ്യയുള്ള മറ്റ് നഗരങ്ങൾക്ക് മുൻപ് മെട്രോ അംഗീകാരം ലഭിച്ചതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത് അന്തിമനിഷേധമല്ല, തിരുത്തലുകൾക്കായാണ് റിപ്പോ൪ട്ടുകൾ തിരികെ അയച്ചതെന്ന് കേന്ദ്ര സർക്കാരിന്റെ ഉറവിടങ്ങൾ വ്യക്തമാക്കുന്നു.
2011 മുതൽ ഇരുനഗരങ്ങളും വേഗത്തിൽ വളർന്നതായി ചൂണ്ടിക്കാട്ടി പുതുക്കിയ ജനസംഖ്യാ പ്രവചനങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ഡിപിആർ വീണ്ടും സമർപ്പിക്കാൻ പദ്ധതിയിടുന്നു.
