‘പേരുകൾ മാറ്റുന്നത് കൊണ്ട് യാഥാർത്ഥ്യങ്ങൾ മാറുന്നില്ല’, അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റുന്ന ചൈനയ്ക്കെതിരെ പ്രതികരിച്ച് ഇന്ത്യ

അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമായതിനാൽ പ്രദേശങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ ശ്രമത്തിന് യാതൊരു വിലയുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം.

“ചൈന ഇത്തരമൊരു ശ്രമം നടത്തുന്നത് ഇതാദ്യമല്ല, ഞങ്ങൾ ഇത് പൂർണ്ണമായും തള്ളിക്കളയുന്നു.” ഇന്ത്യയുടെ വക്താവ് അരിന്ദം ബാഗ്‌ചി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു,

“അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണ്. കണ്ടുപിടിച്ച പേരുകൾ നൽകാനുള്ള ശ്രമങ്ങൾ ഈ യാഥാർത്ഥ്യത്തെ മാറ്റില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ടിബറ്റിന്റെ തെക്കൻ ഭാഗമായ സാങ്‌നാൻ” എന്ന് വിളിക്കുന്ന അരുണാചൽ പ്രദേശിന്റെ 11 സ്ഥലങ്ങളുടെ പേരുകൾ ചൈനയുടെ സിവിൽ അഫയേഴ്സ് മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ടതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. ചൈനയുടെ കാബിനറ്റ് സ്റ്റേറ്റ് കൗൺസിൽ പുറപ്പെടുവിച്ച ഭൂമിശാസ്ത്രപരമായ പേരുകൾ സംബന്ധിച്ച ചട്ടങ്ങൾക്കനുസൃതമായാണ് ഇത് നൽകിയത്.

ഇതു മൂന്നാം തവണയാണ് ചൈന അരുണാചൽപ്രദേശിലെ
സ്ഥലങ്ങൾക്ക് പേരുകൾ ഇടുന്നത്.
ആദ്യം 2017 ലും പിന്നീട് 2021 ലും
അരുണാചൽ പ്രദേശിൻ്റെ
സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകി .


Leave a Reply