You are currently viewing കാസർകോട് ഡിസിസി ഓഫീസിൽ കൈയാങ്കളി; സീറ്റ് വിഭജന ചർച്ച സംഘർഷത്തിൽ അവസാനിച്ചു

കാസർകോട് ഡിസിസി ഓഫീസിൽ കൈയാങ്കളി; സീറ്റ് വിഭജന ചർച്ച സംഘർഷത്തിൽ അവസാനിച്ചു

കാസർകോട്: കാസർകോട് ജില്ല കോൺഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസായ ഇന്ദിരാഭവനിൽ സീറ്റ് വിഭജന ചർച്ചയ്ക്കിടെ കോൺഗ്രസ് നേതാക്കൾ തമ്മിൽ കൈയാങ്കളിയും സംഘർഷവും ഉണ്ടായി. വ്യാഴാഴ്ച,  രാവിലെ ഏകദേശം 11:30 ഓടെയാണ് സംഭവം നടന്നത്.

ഈസ്റ്റ് എളേരി, ചിറ്റാരിക്കൽ തുടങ്ങിയ പഞ്ചായത്തുകളിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കൽ, കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വാസുദേവൻ ഉൾപ്പെടെയുള്ള നേതാക്കൾ തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് പിരിഞ്ഞ് ഡെമോക്രാറ്റിക് ഡെവലപ്‌മെന്റ് ഫ്രണ്ട് (DDF) എന്ന പേരിൽ മത്സരിച്ച് ഈസ്റ്റ് എളേരിയിൽ ഭരണം പിടിച്ച വിമതർ പിന്നീട് കോൺഗ്രസിലേക്ക് തിരിച്ചെത്തിയിരുന്നു.
തിരിച്ചെത്തിയ ഈ വിഭാഗം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകൾ ആവശ്യപ്പെട്ടു. എന്നാൽ ഡിസിസി നേതൃത്വം രണ്ട് സീറ്റുകൾ മാത്രമാണ് നൽകാൻ തയാറായത്.
ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ മുമ്പ് തന്നെ നിലനിന്നിരുന്നു; ചർച്ചയ്ക്കിടെ വാക്കേറ്റം കടുത്തതോടെ കൈയാങ്കളിയായി മാറുകയായിരുന്നു.

സംഘർഷത്തിൽ ജെയിംസ് പന്തമാക്കലിനും വാസുദേവനും മർദനമേറ്റതായാണ് ലഭിക്കുന്ന വിവരം. ഇങ്ങനെയുള്ള ആഭ്യന്തര കലഹം വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.



Leave a Reply