ബൊഗോട്ട: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാക്കിസ്താനിൽ നടന്ന മരണങ്ങളിൽ അനുശോചനം അറിയിച്ച കൊളംബിയയുടെ ഔദ്യോഗിക പ്രസ്താവന പിൻവലിച്ചു. കോൺഗ്രസ് എംപി ശശി തരൂർ നേതൃത്വത്തിലുള്ള ഇന്ത്യൻ പാർട്ടി പ്രതിനിധി സംഘം ബൊഗോട്ടയിൽ കൊളംബിയൻ വിദേശകാര്യ മന്ത്രാലയത്തോട് ശക്തമായി പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടർന്ന് ആണ് കൊളംബിയയുടെ നടപടി.
ഓപ്പറേഷനിൽ കൊല്ലപ്പെട്ട തീവ്രവാദികളെയും പഹൽഗാം ഭീകരാക്രമണത്തിന്റെ നിരപരാധികളായ ഇരകളെയും തമ്മിൽ തുല്യത സൂചിപ്പിക്കുന്ന കൊളംബിയയുടെ പ്രാരംഭ പ്രസ്താവനയെ തരൂർ വിമർശിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ വിശദീകരണവും പ്രതിനിധി സംഘത്തിന്റെ ഇടപെടലും കൊളംബിയയെ നിലപാട് തിരുത്താൻ പ്രേരിപ്പിച്ചു.
കൊളംബിയൻ സർക്കാർ പുതിയ പ്രസ്താവന പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ നിലപാടിനും കാശ്മീരിലെ സമാധാന ശ്രമങ്ങൾക്കും പിന്തുണ പ്രഖ്യാപിക്കാനാണ് പുതിയ പ്രസ്താവനയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
