You are currently viewing അതിഥി തൊഴിലാളികളുടെ മക്കൾക്ക് സമഗ്ര വിദ്യാഭ്യാസം: മെയ് മാസത്തിൽ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി

അതിഥി തൊഴിലാളികളുടെ മക്കൾക്ക് സമഗ്ര വിദ്യാഭ്യാസം: മെയ് മാസത്തിൽ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ മക്കളുടെ സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ മെയ് മാസത്തിൽ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അറിയിച്ചു. അതിഥി തൊഴിലാളികളുടെ കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം പോകുന്നത് ചർച്ച ചെയ്ത യോഗത്തിലാണ് തീരുമാനം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, അതിഥി തൊഴിലാളികളുടെ വാസസ്ഥലത്തോട് ചേർന്ന് പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, രക്ഷാകർതൃ സമിതി ഭാരവാഹികൾ എന്നിവരുടെ സേവനം ക്യാമ്പയിനിനായി പ്രയോജനപ്പെടുത്തും.

മെയ് 7ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിൽ അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും.

റോഷ്നി പദ്ധതി, ഇടുക്കി, കണ്ണൂർ ജില്ലകളിൽ നടപ്പിലാക്കിയ സമാന പദ്ധതികൾ തുടങ്ങിയവയുടെ അനുഭവം അടിസ്ഥാനമാക്കി എസ്.സി.ഇ.ആർ.ടി ഏപ്രിൽ 30നകം സമഗ്ര പ്രവർത്തനരൂപരേഖ തയ്യാറാക്കും. തുടർന്നു, മെയ് ആദ്യവാരത്തിൽ പൊതുവിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, തൊഴിൽ, സാമൂഹ്യ നീതി, വനിത-ശിശുക്ഷേമം, ആരോഗ്യ വകുപ്പ് തുടങ്ങിയവയുടെ സംയുക്ത യോഗത്തിൽ ആ രൂപരേഖ അന്തിമമാക്കും.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്കൂൾ പ്രവേശനം സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കണം. ആറ് മാസത്തിൽ ഒരിക്കൽ ഇത് പുതുക്കേണ്ടതുണ്ടെന്നും അതിഥി തൊഴിലാളികളുടെ മക്കളുടെ ഡാറ്റ പ്രത്യേകമായി രേഖപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

സീസണൽ മൈഗ്രേഷന്റെ ഭാഗമായി ഓരോ പ്രദേശത്തും വന്ന് പോകുന്ന അതിഥി തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് മാറിപ്പോകുന്ന പ്രദേശത്ത് രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തി പഠനത്തുടർച്ച ഉറപ്പാക്കണം. ആരോഗ്യ പരിശോധന, മെഡിക്കൽ ക്യാമ്പ്, ശുചിത്വം, ലഹരി വിരുദ്ധ ബോധവൽക്കരണം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

അവധി ദിവസങ്ങളിൽ വാർഡ്/എൽഎസ് ജി തലത്തിൽ കലാ-കായിക, സാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് തദ്ദേശീയ കുട്ടികളുമായി സാംസ്കാരിക വിനിമയത്തിന് അവസരം ഒരുക്കാൻ നിർദ്ദേശമുണ്ട്.

അതിഥി തൊഴിലാളികളുടെ ആധാർ അധിഷ്ഠിത രജിസ്ട്രേഷൻ സംവിധാനത്തിനായി പ്രത്യേക പോർട്ടലും മൊബൈൽ അപ്ലിക്കേഷനും വികസിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് അനുയോജ്യമായ മൊഡ്യൂളുകളും ഇതിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply