You are currently viewing ചെമ്പിന് വിലക്കുതിപ്പ്: ഹിന്ദുസ്ഥാൻ കോപ്പർ ഓഹരികൾ 20% അപ്പർ സർക്യൂട്ടിൽ

ചെമ്പിന് വിലക്കുതിപ്പ്: ഹിന്ദുസ്ഥാൻ കോപ്പർ ഓഹരികൾ 20% അപ്പർ സർക്യൂട്ടിൽ

മുംബൈ: ആഗോള വിപണിയിൽ ചെമ്പ് വിലയിൽ ഉണ്ടായ ശക്തമായ ഉയർച്ചയെ തുടർന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് (HCL) ഓഹരികൾ ചൊവ്വാഴ്ച 20% അപ്പർ സർക്യൂട്ടിൽ എത്തി. മെറ്റൽ ഓഹരികളിലേക്കുള്ള ശക്തമായ നിക്ഷേപ താൽപര്യമാണ് ഇതിന് കാരണം.

കോമേക്സ്(COMEX) ചെമ്പ് ഫ്യൂച്ചേഴ്സ് വില ഒരു പൗണ്ടിന് 6.30 ഡോളറിന് മുകളിലേക്ക് ഉയർന്നു. ഒറ്റ സെഷനിൽ തന്നെ 6%ത്തിലധികം വർധന രേഖപ്പെടുത്തി. ഇലക്ട്രിക് വാഹനങ്ങൾ , പുതുക്കാവുന്ന ഊർജ പദ്ധതികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ,ഡാറ്റാ സെന്ററുകൾ, ഇന്ത്യയുടെ വിപുലീകരിക്കുന്ന വൈദ്യുതി മേഖല എന്നിവയിൽ നിന്നുള്ള ശക്തമായ ആവശ്യമാണ് വിലക്കുതിപ്പിന് പിന്നിൽ.

അതേസമയം ചിലി, കോൺഗോ, ഇന്തോനേഷ്യ തുടങ്ങിയ പ്രധാന ഉൽപ്പാദക രാജ്യങ്ങളിലെ വിതരണ തടസ്സങ്ങളും ആഗോള ലഭ്യത കുറയാൻ കാരണമായി.
ഈ പശ്ചാത്തലത്തിൽ ഹിന്ദുസ്ഥാൻ കോപ്പർ ഓഹരികൾ ഏകദേശം 760 രൂപ വരെ കുതിച്ചു. കഴിഞ്ഞ നാല് വ്യാപാര ദിവസങ്ങളിൽ 40% വർധന രേഖപ്പെടുത്തിയ ഓഹരി, 15 വർഷത്തിനിടയിലെ പ്രധാന സാങ്കേതിക റെസിസ്റ്റൻസ് നില തകർത്തതോടെ പുതിയ വാങ്ങലുകൾക്ക് വഴി തുറന്നു.

ഇന്ത്യയിലെ ചെമ്പ് ധാതു ശേഖരത്തിന്റെ 45%ത്തിലധികം ഹിന്ദുസ്ഥാൻ കോപ്പറിന്റെ കൈവശമാണെന്നത്, ആഭ്യന്തരവും ആഗോളവുമായ ആവശ്യവർധനയിൽ നിന്ന് കമ്പനിക്ക് വലിയ നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഉൽപ്പാദന ശേഷി മൂന്നു മടങ്ങ് വർധിപ്പിക്കുന്നതിനായി ഏകദേശം 2,000 കോടി രൂപയുടെ മൂലധന നിക്ഷേപം (ക്യാപെക്സ്) നടത്താനാണ് കമ്പനിയുടെ പദ്ധതി. ഉയർന്ന ചെമ്പ് വില തുടരുകയാണെങ്കിൽ, ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ ലാഭം മൂന്നു മടങ്ങ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് വിശകലകർ പറയുന്നു.

അതേസമയം, ഓഹരിയുടെ വിലയിരുത്തൽ നിലവിൽ ബുക്ക് വാല്യൂവിന്റെ ഏകദേശം 24.5 മടങ്ങ് ആയതിനാൽ, ഹൃസ്വകാല അടിസ്ഥാനത്തിൽ വില ഉയർന്ന നിലയിൽ തന്നെയാണെന്ന മുന്നറിയിപ്പും ചില വിശകലകർ നൽകുന്നു. ദീർഘകാല അടിസ്ഥാനങ്ങൾ ശക്തമായിരുന്നാലും, ഹൃസ്വകാല വിലയിൽ കുലുക്കങ്ങൾ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.

എന്നിരുന്നാലും, ചെമ്പിന്റെ ദീർഘകാല ആവശ്യകതയും ഇന്ത്യയുടെ ഖനി മേഖലയിൽ ഹിന്ദുസ്ഥാൻ കോപ്പറിന്റെ തന്ത്രപ്രധാന സ്ഥാനവും നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിർത്തുന്ന ഘടകങ്ങളായി തുടരുന്നു.

Leave a Reply