അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനം തകർന്നുവീണ ദുരന്തത്തിന് പിന്നാലെ, ഇന്ത്യയിലെ സിവിൽ വ്യോമയാന നിയന്ത്രണ അതോറിറ്റി ആയ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യയ്ക്ക് അടിയന്തര നിർദ്ദേശങ്ങൾ നൽകി. എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എല്ലാ ബോയിംഗ് 787-8, 787-9 (ഡ്രീംലൈനർ) വിമാനങ്ങളിലും സുരക്ഷാ പരിശോധനകൾ ശക്തമാക്കാൻ ഡിജിസിഎ നിർദേശിച്ചു.
ഡിജിസിഎ-യുടെ നിർദേശപ്രകാരം, ഈ വിമാനങ്ങളിൽ ഇന്ധന സംവിധാനം, എഞ്ചിൻ, ഹൈഡ്രോളിക് സംവിധാനം എന്നിവ ഉൾപ്പെടെ വിശദമായ പരിശോധനകൾ നടത്തേണ്ടതാണ്. കഴിഞ്ഞ 15 ദിവസത്തിനിടെ ഉണ്ടായ എല്ലാ തകരാറുകളും പുനഃപരിശോധിച്ച്, ആവശ്യമെങ്കിൽ ഉടൻ അറ്റകുറ്റപ്പണികൾ നടത്തണമെന്നും നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ട്.
വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശങ്ങൾ. എല്ലാ പരിശോധനാ റിപ്പോർട്ടുകളും ഡിജിസിഎയ്ക്ക് സമർപ്പിക്കേണ്ടതും നിർബന്ധമാക്കിയിട്ടുണ്ട്.
