അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും, ടെസ്‌ലയും സ്പേസ്‌എക്സ് പോലുള്ള പ്രമുഖ കമ്പനികളുടെ ഉടമയായ എലോൺ മസ്‌കും തമ്മിലുള്ള ബന്ധത്തിൽ ഇടർച്ച വന്നതായി പുതിയ സംഭവങ്ങൾ സൂചിപ്പിക്കുന്നു. ട്രംപിന്റെ പുതിയ ബജറ്റ് ബില്ലിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഇന്സെന്റീവ് കുറച്ചതിനെതിരെ മസ്‌ക് തുറന്നടിച്ചതാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്. മസ്‌കിന്റെ വിമർശനത്തെ ട്രംപ് പൊതു വേദികളിൽ തന്നെ കടുത്ത ഭാഷയിൽ വിമർശിച്ചു.
മസ്‌ക് തന്റെ ഭരണനയങ്ങൾക്കും സാമ്പത്തിക ബില്ലിനുമെതിരായ വിമർശനം ശക്തമാക്കിയതോടെ മസ്കിന്റെ കമ്പനികൾക്ക് സർക്കാർ നൽകുന്ന കരാറുകൾ റദ്ദാക്കാൻ മടിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇത് രാജ്യത്തെ വലിയ ബിസിനസ് കരാറുകളെയും ടെക്‌നോളജി മേഖലയെയും നേരിട്ട് ബാധിക്കാൻ സാധ്യതയുണ്ട്.
ഇതിനിടെ, ട്രംപിന്റെ വിജയത്തിൽ തന്റേതായ പങ്ക് ഉണ്ടെന്നു മസ്‌ക് അവകാശപ്പെട്ടു. തന്റെ പിന്തുണയില്ലാതെ ട്രംപ് ജയിക്കുമായിരുന്നില്ലെന്നു മസ്‌ക് തുറന്നുപറഞ്ഞു. ഇപ്പോൾ ട്രംപ് തന്നോട് നന്ദികേട് കാണിക്കുകയാണെന്നും മസ്ക് ആരോപിച്ചു.ഇരുവരും സമൂഹമാധ്യമങ്ങളിൽ പരസ്പരം കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു.
നേരത്തെ നല്ല സൗഹാർദത്തിൽ ആയിരുന്ന ട്രംപ്–മസ്‌ക് ബന്ധം പൊളിഞ്ഞതോടെ, അമേരിക്കൻ രാഷ്ട്രീയത്തിലും ബിസിനസ്സിലും ഈ സംഘർഷം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണു വിദഗ്ധർ വിലയിരുത്തുന്നത്.
