കൊല്ലം: കൊല്ലം പോർട്ടിൽ എമർജൻസി ക്രൂ ചെയ്ഞ്ചിംഗ് നടത്തി. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന എം.ടി. ഭീം എന്ന ടഗ്ബോട്ടിൽ സേവനമനുഷ്ഠിച്ചിരുന്ന ചീഫ് എൻജിനിയർ ഇന്നലെ രാവിലെ 9.30ന് പോർട്ടിൽ ഇറങ്ങി. പിന്നീട് പകരക്കാരൻ എത്തി ഉച്ചയ്ക്ക് 1.15 വരെ ക്രൂ ചെയ്ഞ്ചിംഗ് നടപടികൾ പൂർത്തിയാക്കി ടഗ് മടങ്ങി.
തിങ്കളാഴ്ച രാത്രിയായിരുന്നു ടഗിന്റെ ഉടമസ്ഥർ അടിയന്തരമായി കൊല്ലം പോർട്ട് അധികൃതരെ സമീപിച്ചത്. തുടർന്നാണ് എമിഗ്രേഷൻ നടപടികൾ ആരംഭിച്ചത്. തിരുവനന്തപുരം ഫോറിൻ റീജിണൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ എമിഗ്രേഷൻ പരിശോധനകൾ നടത്തുകയും നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
ക്രൂ ചെയ്ഞ്ചിംഗ് സമയ താമസം എടുക്കുന്ന പ്രക്രിയയാണ്, അതിനാൽ അന്താരാഷ്ട്ര കപ്പൽച്ചാലിന് ഏറ്റവും അടുത്തുള്ള തുറമുഖങ്ങൾ ഇത്തരമൊരു പ്രവർത്തനത്തിനായി തിരഞ്ഞെടുത്തുവരികയാണ്. കേരളത്തിൽ കപ്പൽ കാലിന് ഏറ്റവും അടുത്തുള്ള തുറമുഖം കൊല്ലമായതിനാലാണ് ഈ ക്രൂ ചെയ്ഞ്ചിംഗിന് കൊല്ലം പോർട്ട് തിരഞ്ഞെടുക്കപ്പെട്ടത്.
