
കണ്ണൂർ: പിണറായി വെണ്ടുട്ടായി പ്രദേശത്ത് ഇന്ന് ഉച്ചയോടെ ഉണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ വിപിൻ രാജിന് ഗുരുതര പരിക്ക്. സ്ഫോടനത്തിൽ വിപിൻ രാജിന്റെ കൈപ്പത്തി അറ്റുപോയതായി സ്ഥിരീകരിച്ചു.

സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബോംബ് നിർമ്മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ വിപിൻ രാജിനെ കണ്ണൂരിലെ ചാലയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം, കൈയിലിരുന്ന് പൊട്ടിയത് ഓലപ്പടക്കമാണെന്നായിരുന്നു വിപിൻ രാജ് ആശുപത്രി അധികൃതർക്ക് നൽകിയ മൊഴി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സ്ഥലത്തെത്തുന്ന ബോംബ് സ്ക്വാഡും ഫോറൻസിക് സംഘവും പരിശോധന നടത്തും.
കഴിഞ്ഞ ദിവസങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ കണ്ണൂർ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ അക്രമങ്ങളും സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണോ ഇന്നത്തെ സംഭവം എന്നതടക്കം എല്ലാ വശങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.