മുതലപ്പൊഴിയിൽ പൊഴി മുറിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ രംഗത്ത്.പൊഴി മുറിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. സമരസമിതിയുമായി ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയർ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടു.
സർക്കാർ പുതിയ ഡ്രഡ്ജർ എത്തിച്ച് മണൽ നീക്കം വേഗത്തിലാക്കാനുള്ള ശ്രമം തുടരുകയാണെങ്കിലും, സമരക്കാർ അതിൽ സംതൃപ്തരല്ല. താൽക്കാലിക പരിഹാരങ്ങളല്ല, ശാശ്വത പരിഹാരമാണ് ആവശ്യമെന്ന് അവർ വ്യക്തമാക്കി.
വാമനപുരം നദിയും കഠിനംകുളം തടാകവും അറബിക്കടലിൽ ചേരുന്ന ഈ തുറമുഖത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തിൽ മാത്രം 77-ലധികം മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്.
