
തിരുവനന്തപുരം: യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി കെഎസ്ആർടിസി ബസുകളിൽ കുടിവെള്ളം ലഭ്യമാക്കുന്ന പുതിയ പദ്ധതി തുടങ്ങുന്നതായി സംസ്ഥാന ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ പറഞ്ഞു. ബസിനുള്ളിൽ ലഭിക്കുന്ന കുപ്പിവെള്ളത്തിന് പുറത്ത് കടകളിൽ ലഭിക്കുന്നതിനെക്കാൾ ഒരു രൂപ കുറഞ്ഞ നിരക്കായിരിക്കും ഈടാക്കുക.

ആദ്യഘട്ടത്തിൽ ദീർഘദൂര സർവീസുകളിലാണ് കുപ്പിവെള്ളം വിതരണം ആരംഭിക്കുക. തുടർന്ന് എല്ലാ റൂട്ടുകളിലെയും ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
കെഎസ്ആർടിസി ബസുകളുടെ
വെള്ളക്കുപ്പികളുടെ വിൽപ്പന ആരംഭിക്കുന്നതോടെ എല്ലാ ബസുകളിലും വേസ്റ്റ് ബിൻ സ്ഥാപിക്കും. നിലവിൽ ദീർഘദൂര ബസുകളിൽ മാത്രമാണ് വേസ്റ്റ് ബിൻ സൗകര്യം ഉള്ളത്. മാലിന്യ നിർമാർജനം കെഎസ്ആർടിസി തന്നെ കൃത്യമായി നിർവഹിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പദ്ധതിയിലൂടെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും അധിക വരുമാനവും ലഭിക്കും. ഓരോ കുപ്പി വെള്ളം വിൽക്കുമ്പോഴും കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയുമാണ് പ്രോത്സാഹനമായി നൽകുക. യാത്രക്കാരുടെ സൗകര്യത്തിനൊപ്പം ജീവനക്കാരുടെയും ലാഭം ലക്ഷ്യമിട്ടുള്ള പദ്ധതിയാണിതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി