ഗാസയിലെ ഇസ്രായേൽ ഉപരോധം മറികടന്ന് സഹായവസ്തുക്കൾ എത്തിക്കാൻ ശ്രമിച്ച സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ തുൻബെർഗ് ഉൾപ്പെടെയുള്ള 12 സാമൂഹ്യപ്രവർത്തകരെ ഇസ്രായേൽ സൈന്യം തിങ്കളാഴ്ച പുലർച്ചെ തടഞ്ഞു. ഫ്രഞ്ച് യൂറോപ്യൻ പാർലമെന്റ് അംഗം റിമ ഹസ്സനും സംഘത്തിലുണ്ടായിരുന്നു.
ഫ്രീഡം ഫ്‌ലോട്ടില്ല സഖ്യത്തിന്റെ നേതൃത്വത്തിൽ സിസിലിയിലെ കാറ്റാനിയയിൽനിന്ന് ജൂൺ ഒന്നിന് പുറപ്പെട്ട ‘മദ്ലീൻ’ എന്ന കപ്പലാണ് ഇസ്രായേൽ സൈന്യം തടഞ്ഞത്. ഗാസയിലേക്ക് പോകുന്ന വഴി മധ്യധരാ കടലിൽ ഇസ്രായേൽ സൈന്യം കപ്പലിൽ കയറി, എല്ലാവരെയും കസ്റ്റഡിയിൽ എടുത്തു. ഇവരെ സുരക്ഷിതരായി ഇസ്രായേലിലേക്ക് കൊണ്ടുപോയി. കപ്പലിലുണ്ടായിരുന്ന സഹായവസ്തുക്കൾ ഗാസയിലേക്കുള്ള ഔദ്യോഗിക ചാനലുകൾ വഴി എത്തിക്കുമെന്ന് ഇസ്രായേൽ അധികൃതർ അറിയിച്ചു.
ഫ്രീഡം ഫ്‌ലോട്ടില്ല സഖ്യവും ഗ്രേറ്റ തുൻബെർഗും ഈ നടപടി അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതാണെന്ന് ആരോപിച്ചു. ഗ്രേറ്റയും സംഘവും സുരക്ഷിതരാണെന്നും അവരെ lഉടൻ തന്നെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി
