
ലണ്ടൻ: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് (X) എന്ന പ്ലാറ്റ്‌ഫോമിന്റെ കൃത്രിമബുദ്ധി ആപ്പായ ഗ്രോക് യുകെയിലെ ആപ്പ് സ്റ്റോറിൽ വൻ മുന്നേറ്റം നടത്തി. ഐഫോൺ ആപ്പ് വിഭാഗത്തിലും പ്രൊഡക്ടിവിറ്റി ചാർട്ടുകളിലും ഒന്നാം സ്ഥാനത്തെത്തി,ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള എതിരാളികളെ മറികടന്നു. ഡീപ്‌ഫേക്ക് ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഇമേജ്-ജനറേഷൻ സവിശേഷതയെച്ചൊല്ലി യുകെ സർക്കാരിന്റെ കടുത്ത വിമർശനം ഉയർന്നതോടെയാണ് ആപ്പിന്റെ ഡൗൺലോഡുകൾ കുത്തനെ ഉയർന്നത്.

വിവാദം രൂക്ഷമായതോടെ, ഇത്തരം എഐ ദുരുപയോഗങ്ങൾക്ക് വഴിയൊരുക്കുന്ന പ്ലാറ്റ്‌ഫോമുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സൂചന നൽകി. പ്ലാറ്റ്‌ഫോം നിരോധനം പോലും സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെ, ഗ്രോകിന്റെ ഇമേജ്-ജനറേഷൻ ടൂൾ പണമടച്ച് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് മാത്രം ലഭ്യമാക്കാൻ എക്‌സ് തീരുമാനിച്ചു. എന്നാൽ ഈ നിയന്ത്രണം ഉണ്ടായിട്ടും പൊതുജന താൽപ്പര്യം കൂടുതൽ ശക്തമായി, ആപ്പിനെ ചാർട്ടുകളുടെ മുകളിൽ എത്തിച്ചു.
സോഷ്യൽ മീഡിയയിൽ നിരവധി ഉപയോക്താക്കൾ, ഈ ഡൗൺലോഡുകളുടെ വർധനയെ സർക്കാർ നിയന്ത്രണങ്ങൾക്കെതിരായ പ്രതികരണം എന്ന നിലയിലാണ് വിശേഷിപ്പിച്ചത്. ശാസ്ത്രം, സാങ്കേതികവിദ്യ, ദൈനംദിന ചോദ്യങ്ങൾ എന്നിവയിൽ ഗ്രോക് നൽകുന്ന നേരായതും “സത്യസന്ധമായതുമായ” മറുപടികൾ ആപ്പിന്റെ ജനപ്രീതി വർധിപ്പിച്ചതായും ആരാധകർ അഭിപ്രായപ്പെട്ടു.
യുകെയിൽ മാത്രം ഒതുങ്ങാതെ, ഗ്രോക് അമേരിക്കൻ ആപ്പ് സ്റ്റോറിൽ നാലാം സ്ഥാനത്തേക്കും, ദക്ഷിണ കൊറിയയിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ 14-ാം സ്ഥാനത്തേക്കും ഉയർന്നു.
ജനറേറ്റീവ് എഐ സാങ്കേതികവിദ്യകൾ ഉയർത്തുന്ന അപകടസാധ്യതകൾ നിയന്ത്രിക്കാൻ സർക്കാരുകൾ ശ്രമിക്കുന്നതിനിടെ, ഇത്തരം ഉപകരണങ്ങളോടുള്ള പൊതുജന താൽപ്പര്യം ശക്തമായി തുടരുന്നതിന്റെ ഉദാഹരണമായി ഈ സംഭവം മാറുന്നു.