You are currently viewing ഇന്ത്യയ്ക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം; ന്യൂസിലാൻഡിനെ 96 റൺസിന് തോൽപ്പിച്ച് ചരിത്രം സൃഷ്ടിച്ചു

ഇന്ത്യയ്ക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം; ന്യൂസിലാൻഡിനെ 96 റൺസിന് തോൽപ്പിച്ച് ചരിത്രം സൃഷ്ടിച്ചു

അഹമ്മദാബാദ്: ഐസിസി പുരുഷ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം വേദിയായ മത്സരത്തിൽ ന്യൂസിലാൻഡിനെ 96 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ റെക്കോർഡ് മൂന്നാം ടി20 ലോകകപ്പ് കിരീടം നേടിയത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൂര്യകുമാർ യാദവ് നയിച്ച ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് വമ്പൻ സ്കോർ ഉയർത്തി. 256 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് ടീം 19 ഓവറിൽ 159 റൺസിന് പുറത്തായി.

ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് പേസ് ബൗളർ ജസ്പ്രീത് ബുംറ ആയിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ബുമ്രയെ മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുത്തു.

ഇന്ത്യയുടെ ചരിത്രവിജയത്തിന് രാജ്യത്തെ പ്രമുഖ നേതാക്കൾ അഭിനന്ദനങ്ങൾ അറിയിച്ചു. രാഷ്ട്രപതി ദൗപതി മുർമു ഇന്ത്യക്ക് മൂന്ന് തവണ കിരീടം നേടുന്ന ഏക രാജ്യമെന്ന അഭിമാന നേട്ടമാണിതെന്ന് പറഞ്ഞു. ക്രിക്കറ്റിനെ സ്നേഹിക്കുന്ന രാജ്യത്തെ ജനങ്ങൾക്ക് ഈ വിജയം വലിയ സന്തോഷവും അഭിമാനവും നൽകുന്നതായും അവർ അഭിപ്രായപ്പെട്ടു. യുവാക്കളിൽ വിവിധ മേഖലകളിലായി നിറഞ്ഞുനിൽക്കുന്ന കഴിവിന്റെ തെളിവാണിതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്ത്യയുടെ ഈ ചരിത്ര വിജയം രാജ്യത്തിനൊരു അഭിമാന നിമിഷമാണെന്ന് പറഞ്ഞു. ടീമംഗങ്ങൾക്കും പരിശീലകസംഘത്തിനും ടീമിനെ പിന്തുണച്ച ലക്ഷക്കണക്കിന് ആരാധകർക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച സന്ദേശത്തിൽ, ടീമിന്റെ അതുല്യമായ കഴിവും ദൃഢനിശ്ചയവും കൂട്ടായ്മയും ഈ വിജയത്തിൽ പ്രതിഫലിക്കുന്നുവെന്ന് പറഞ്ഞു. മുഴുവൻ ടൂർണമെന്റിലും ടീം അതുല്യമായ ആത്മവിശ്വാസവും പോരാട്ടവീര്യവും പ്രകടിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ടീമിന്റെ മികച്ച പ്രകടനം രാജ്യത്തിന് വലിയ അഭിമാനമുണ്ടാക്കിയതായി പറഞ്ഞു. മുഴുവൻ ടൂർണമെന്റിലും ടീം കാഴ്ചവച്ച മികവ് ഇന്ത്യയുടെ കായിക ചരിത്രത്തിൽ പുതിയ അധ്യായം എഴുതിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply