
ന്യൂഡൽഹി: വേഗത്തിൽ വർധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യകത നിറവേറ്റുന്നതിനായി 2030 ഓടെ രാജ്യത്തെ 48 പ്രധാന നഗരങ്ങളിൽ ആരംഭിക്കുന്ന ട്രെയിൻ സർവീസുകളുടെ ശേഷി ഇരട്ടിയാക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, പട്ന, ഭോപാൽ, പുരി എന്നിവ ഉൾപ്പെടെയുള്ള നഗരങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വരുന്ന വർഷങ്ങളിൽ യാത്രാ ഗതാഗത ആവശ്യകത ക്രമാതീതമായി നിറവേറ്റുന്നതിനും യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. പ്രധാന റെയിൽവേ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനും ഇത് സഹായകരമാകും.
റെയിൽവേ ബോർഡ് ചെയർമാൻ സതീഷ് കുമാർ എല്ലാ സോണൽ റെയിൽവേകളുടെയും ജനറൽ മാനേജർമാർക്ക് കത്തയച്ച്, അവരുടെ ഡിവിഷനുകളിലുടനീളം ട്രെയിൻ കൈകാര്യം ചെയ്യുന്ന ശേഷി വർധിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നഗരപരിധിയിലും പരിസരങ്ങളിലും പുതിയ ടെർമിനലുകൾ കണ്ടെത്തിയും വികസിപ്പിച്ചും വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.
സബർബൻ ഗതാഗതവും സബർബൻ അല്ലാത്ത ഗതാഗതവും ഉൾപ്പെടെ ഈ ശേഷി വർധന നടപ്പിലാക്കും. ഇരുവിഭാഗങ്ങളുടെയും വ്യത്യസ്ത ആവശ്യങ്ങൾ പരിഗണിച്ചായിരിക്കും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ തയ്യാറാക്കുന്നതെന്ന് റെയിൽവേ അറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും യാത്രക്കാരുടെ സേവന നിലവാരം ഉയർത്തുകയും നഗര-അർധനഗര മേഖലകളിലെ വർധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾ പിന്തുണയ്ക്കുകയും ചെയ്യുന്നതാണ് ഇന്ത്യൻ റെയിൽവേയുടെ ദീർഘകാല ദർശനത്തിന്റെ ഭാഗമെന്ന് അധികൃതർ വ്യക്തമാക്കി.