ന്യൂഡൽഹി: പതിനാറ് വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയിൽ അടുത്ത ജനസംഖ്യാ കണക്കെടുപ്പ് 2027 മാർച്ച് ഒന്നിന് നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 2011-ലാണ് അവസാനമായി സെൻസസ് നടന്നത്. ഇത്തവണ, ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതി വിവരങ്ങളും സമാഹരിക്കപ്പെടും എന്നതാണ് പ്രധാന പ്രത്യേകത. 1931-ന് ശേഷം ആദ്യമായാണ് ജാതി അടിസ്ഥാനത്തിലുള്ള കണക്കെടുപ്പ് നടക്കുന്നത്.
2026 ഒക്ടോബർ ഒന്നിന് ഹിമാലയൻ സംസ്ഥാനങ്ങളായ ലഡാക്ക്, ജമ്മു-കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പ്രാരംഭ ഘട്ടം ആരംഭിക്കും. ഇതിന് ശേഷം 2027 മാർച്ച് ഒന്നിന് രാജ്യത്തുടനീളം കണക്കെടുപ്പ് നടക്കും. ആദ്യമായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്.
ഇന്ത്യയുടെ നിലവിലെ ജനസംഖ്യ 144.17 കോടിയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമെന്ന സ്ഥാനം ഇന്ത്യയ്ക്ക് നിലനിൽക്കുന്നു. കോവിഡ് കാരണം 2021 ൽ നിന്ന് മാറ്റിവച്ച 2027 ലെ സെൻസസിനുള്ള ഔദ്യോഗിക വിജ്ഞാപനം ജൂൺ 16 ന് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ കണക്കെടുപ്പ് സാമൂഹ്യ-സാമ്പത്തിക പദ്ധതികൾക്കും നയനിർണയങ്ങൾക്കും നിർണായകമാകും.