തിരുവനന്തപുരം: കരമന–കളിയിക്കാവിള ദേശീയപാതയിലെ കൊടിനട മുതൽ വഴിമുക്ക് വരെ റോഡ് വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ 102.4 കോടി രൂപയുടെ അധികനഷ്ടപരിഹാര തുക അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഇതിനുമുമ്പ് അനുവദിച്ച 97.6 കോടി രൂപയോടൊപ്പം ഇതോടെ മൊത്തം 200 കോടി രൂപ നൽകിയതായി ധനകാര്യ മന്ത്രി അറിയിച്ചു.
ഒന്നര കിലോമീറ്റർ നീളമുള്ള റോഡ് വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായി 160 കോടി രൂപയും, പ്രദേശത്തുള്ള കെട്ടിടങ്ങൾക്കുൾപ്പെടെയുള്ള നഷ്ടപരിഹാരത്തിനായി 40 കോടി രൂപയുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഇപ്പോൾ അതിനായുള്ള മുഴുവൻ തുകയും സർക്കാർ അനുവദിച്ചതായി മന്ത്രി പറഞ്ഞു.
പദ്ധതി നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പുരോഗമിക്കുന്നത്. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി 40 കോടി രൂപയുടെ പദ്ധതിയെയും കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട്ബോർഡ് (കിഫ്ബി) അംഗീകരിച്ചു.
കരമന-കളിയിക്കാവിള പാതയുടെ വികസനം പൂര്‍ത്തിയായാൽ നഗരത്തിൻറെ സഞ്ചാരസൗകര്യത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് അധികൃതർ വിലയിരുത്തുന്നു.
