കെഎസ്ആർടിസി ജീവനക്കാർക്ക് ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം ലഭ്യമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ശമ്പള വിതരണത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 100 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്തിട്ടുണ്ടെന്നും, ഈ തുക സർക്കാർ രണ്ടുഗഡുക്കളായി 50 കോടി രൂപ വീതം നൽകുമ്പോൾ തിരിച്ചടക്കാമെന്നും അദ്ദേഹം പറഞ്ഞു. ശമ്പള വിതരണം സ്ഥിരതയുള്ളതാക്കാൻ ചെലവു ചുരുക്കലും വരുമാന വർദ്ധനയും സഹായകരമാകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സർക്കാർ ഇതുവരെ വിവിധ ഘട്ടങ്ങളിലായി കെഎസ്ആർടിസിക്ക് പതിനായിരം കോടിയോളം രൂപ നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പുതിയ പരിഷ്‌കരണങ്ങൾ വഴി കെഎസ്ആർടിസിയിൽ വ്യക്തമായ മാറ്റം കൊണ്ടുവരാനായിട്ടുണ്ട്. ഭാവിയിലെയും വളർച്ചയ്ക്കായി ജീവനക്കാരുടെ സഹകരണം നിർണായകമാണെന്നും മന്ത്രി പറഞ്ഞു.
പെൻഷൻ വിതരണത്തിൽ പുരോഗതി
2023 മെയ് വരെയുള്ള പെൻഷൻ ആനുകൂല്യങ്ങൾ നൽകിക്കഴിഞ്ഞു. ഇപ്പോൾ പെൻഷൻ നൽകുന്നതിനായി ഓരോ ദിവസവും വരുമാനത്തിന്റെ 5 ശതമാനം മാറ്റിവെക്കുന്നു. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ 2024 സെപ്റ്റംബർ വരെയുള്ള പെൻഷൻ തുക വിതരണം ചെയ്യാനാകുമെന്ന് മന്ത്രി അറിയിച്ചു.
പുതിയ നടപടികളും പദ്ധതികളും
കെഎസ്ആർടിസിയിലെ അനാവശ്യ ചെലവുകൾ കുറയ്ക്കാൻ സിഎംഡിക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ തസ്തികകളിൽ നിന്നുള്ള 102 പേരെ മറ്റ് ചുമതലകളിൽ നിന്നും തിരിച്ചുനിയോഗിച്ചു.
സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ടോൾഫ്രീ നമ്പർ രണ്ടാഴ്ചയ്ക്കകം നിലവിൽ വരും.
143 പുതിയ ബസുകൾ വാങ്ങുന്നതിനുള്ള ഓർഡർ നൽകിയിട്ടുണ്ട്.
കെഎസ്ആർടിസിയുടെ കടമുറികളുടെ വാടകയിനത്തിൽ ഏകദേശം ഒരു കോടിയോളം രൂപയുടെ വർദ്ധന പ്രതീക്ഷിക്കാമെന്ന് മന്ത്രി വ്യക്തമാക്കി.

ഫോട്ടോ കടപ്പാട്-Renjithsiji