You are currently viewing കോംഗോയിലെ റുബായ കൊൾട്ടാൻ ഖനിയിൽ മണ്ണിടിച്ചിൽ: 200-ലധികം പേർ മരിച്ചു

കോംഗോയിലെ റുബായ കൊൾട്ടാൻ ഖനിയിൽ മണ്ണിടിച്ചിൽ: 200-ലധികം പേർ മരിച്ചു

കിൻഷാസ: കനത്ത മഴയെ തുടർന്ന് കിഴക്കൻ കോംഗോയിലെ നോർത്ത് കിവു പ്രവിശ്യയിലെ റുബായയിലെ കൊൾട്ടാൻ ഖനിയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ 200-ലധികം പേർ മരിച്ചു. മാർച്ച് 3-ന് നടന്ന ദുരന്തത്തിൽ നിരവധി പേർ മണ്ണിനടിയിൽപ്പെട്ടതായും ഇപ്പോഴും പലരെയും കാണാതായിരിക്കുകയാണെന്നും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ ഖനന മന്ത്രാലയവും പ്രാദേശിക മാധ്യമങ്ങളും അറിയിച്ചു.

ഖനിയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ, ഭക്ഷ്യവിൽപ്പനക്കാർ, ചെറുകിട വ്യാപാരികൾ എന്നിവരാണ് ദുരന്തത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏകദേശം 70 കുട്ടികളുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. സംഘർഷം നിലനിൽക്കുന്ന പ്രദേശമായതിനാൽ രക്ഷാപ്രവർത്തനത്തിന് ഏറെ ബുദ്ധിമുട്ടുകൾ നേരിടുകയാണ്.
ലോകത്തിലെ പ്രധാന കൊൾട്ടാൻ ഖനി മേഖലകളിലൊന്നാണ് റുബായ.

സ്മാർട്ട്ഫോണുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന കപ്പാസിറ്ററുകൾ നിർമ്മിക്കാൻ ആവശ്യമായ പ്രധാന ധാതുവാണ് കൊൾട്ടാൻ. ആഗോള ഉൽപാദനത്തിന്റെ ഏകദേശം 15 മുതൽ 30 ശതമാനം വരെ ഇവിടെ നിന്നാണ് ലഭിക്കുന്നതെന്നാണ് വിലയിരുത്തൽ.
2024 ഏപ്രിൽ മുതൽ റുവാണ്ടയുടെ പിന്തുണയുള്ള എം23 വിമതസംഘം പ്രദേശത്തിന്റെ നിയന്ത്രണം കൈവശം വച്ചിരിക്കുകയാണ്. ഖനന പ്രവർത്തനങ്ങളിൽ നിന്ന് നികുതി ഈടാക്കി ഈ സംഘം വലിയ വരുമാനം നേടുന്നുവെന്നാണ് ഐക്യരാഷ്ട്രസഭാ വിദഗ്ധർ വ്യക്തമാക്കുന്നത്.

അടുത്തിടെ റുബായ ഖനികളിൽ ഉണ്ടായ രണ്ടാമത്തെ വലിയ ദുരന്തമാണിത്. 2026 ജനുവരിയിലും ഉണ്ടായ സമാനമായ മണ്ണിടിച്ചിലിൽ 200-ലധികം പേർ മരിച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ നടക്കുന്ന ചെറുകിട ഖനനപ്രവർത്തനങ്ങളും മഴക്കാലത്തെ അപകടസാധ്യതയും ദുരന്തങ്ങളുടെ തോത് വർധിപ്പിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ മരണസംഖ്യ കൂടുതൽ ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തൽ. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ അന്തിമ കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Leave a Reply