You are currently viewing സിക്കിമിൽ മണ്ണിടിച്ചിൽ, 1500 ടൂറിസ്റ്റുകൾ കുടുങ്ങി

സിക്കിമിൽ മണ്ണിടിച്ചിൽ, 1500 ടൂറിസ്റ്റുകൾ കുടുങ്ങി

സിക്കിം സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയും മേഘവിസ്ഫോടനവും മൂലം വടക്കൻ സിക്കിമിൽ വൻ ഉരുള്‍പൊട്ടലുകൾ ഉണ്ടായി. ഇതിന്റെ ഭാഗമായി ചുങ്താങ്, ലാച്ചൻ, ലാച്ചുങ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡ് മണ്ണിടിച്ചിലിൽ പൂർണ്ണമായും തടസ്സപ്പെട്ടു. ഇതിന്റെ ഫലമായി ഏകദേശം 1500 ടൂറിസ്റ്റുകൾ ഈ പ്രദേശങ്ങളിൽ കുടുങ്ങി. ലാച്ചനിൽ 115 പേരും ലാച്ചുങ് മേഖലയിലാണ് 1350 പേരും കുടുങ്ങിയിരിക്കുന്നത്. ഇവരെല്ലാം താത്കാലികമായി താമസിക്കുന്ന ഹോട്ടലുകളിൽ തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ഇതിനൊപ്പം, ശക്തമായ മഴയും തീസ്റ്റാ നദിയിലെ വെള്ളപ്പൊക്കവും മൂലം 8 ടൂറിസ്റ്റുകളെ കാണാതായി. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഏകദേശം 1000 അടി താഴേക്ക് തീസ്റ്റാ നദിയിലേക്ക് വീണതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ ഒരാൾ മരിച്ചു, രണ്ടുപേർ രക്ഷപെട്ടു, 8 പേരെ കണ്ടെത്താനുള്ള തിരച്ചിൽ മഴയും നദിയിലെ വെള്ളപ്പൊക്കവും കാരണം താത്കാലികമായി നിർത്തിവച്ചു.

ഉരുള്‍പൊട്ടലുകൾ മൂലം വൈദ്യുതി, ജലവിതരണം, മൊബൈൽ നെറ്റ്‌വർക്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ തകരാറിലായിരുന്നെങ്കിലും പിന്നീട് അധികാരികൾ ഇവ പുനഃസ്ഥാപിച്ചു. അതേസമയം, കൂടുതൽ മഴയ്ക്കും ഉരുള്‍പൊട്ടലുകൾക്കും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ വടക്കൻ സിക്കിമിലേക്കുള്ള പുതിയ ടൂറിസ്റ്റ് പാസുകൾ നൽകുന്നത് താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

അധികാരികൾ നാട്ടുകാരെയും ടൂറിസ്റ്റുകളെയും വീടുകളിൽ തന്നെ തുടരാനും അനാവശ്യമായി യാത്ര ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഹിമാലയൻ താഴ്വാരങ്ങളിലെ ഈ പ്രകൃതിദുരന്തം സിക്കിം സംസ്ഥാനത്തെ സാധാരണ ജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.

Leave a Reply