
ഇന്ത്യൻ ആർമിയുടെ ജർമ്മൻ ഷെപ്പേർഡ് വിഭാഗത്തിൽപ്പെട്ട കാനൈൻ സൈനികനായ ടൈസൺ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. കാലിൽ വെടിയേറ്റിട്ടും ദൗത്യം ഉപേക്ഷിക്കാതെ ഭീകരരുടെ ഒളിത്താവളം കണ്ടെത്തുന്നതിനുള്ള ഓപ്പറേഷനിൽ സൈന്യത്തെ നയിച്ചാണ് ടൈസൺ ശ്രദ്ധേയനായത്.

ഫെബ്രുവരി 22-ന് കിശ്തുവാർ മേഖലയിൽ നടത്തിയ തിരച്ചിൽ ദൗത്യത്തിനിടെയാണ് ജൈഷ്-ഇ-മൊഹമ്മദ് ഭീകരരുടെ ഒളിത്താവളം കണ്ടെത്താൻ ടൈസൺ നിർണായക പങ്കുവഹിച്ചത്. ഓപ്പറേഷനിനിടെ ഭീകരർ നടത്തിയ വെടിവെപ്പിൽ ടൈസന്റെ കാലിൽ വെടിയേറ്റെങ്കിലും, പിന്നാലെ പിന്മാറാതെ മുന്നേറി സൈന്യത്തെ ലക്ഷ്യസ്ഥാനത്തേക്ക് നയിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ടൈസണിനെ തുടർന്ന് ഹെലികോപ്റ്റർ വഴി അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റി.
നിലവിൽ ടൈസന്റെ ആരോഗ്യനില സ്ഥിരതയുള്ളതായാണ് സൈനിക വൃത്തങ്ങൾ അറിയിക്കുന്നത്.
പരിക്കേറ്റിട്ടും ദൗത്യനിരതനായ ടൈസന്റെ ധൈര്യവും പ്രതിബദ്ധതയും രാജ്യവ്യാപകമായി അഭിനന്ദനം നേടുകയാണ്. ഇന്ത്യൻ സൈന്യത്തിന്റെ കാനൈൻ വിഭാഗത്തിന്റെ പരിശീലനവും സേവനമനോഭാവവും വീണ്ടും ഉയർത്തിക്കാട്ടുന്ന സംഭവമായി ഇതിനെ വിലയിരുത്തുന്നു.