
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയും എംഎൽഎയുമായ എം കെ മുനീറിന്റെ വീടിന് ജപ്തി ഭീഷണി. കാലിക്കറ്റ് ടൗൺ സർവ്വീസ് സഹകരണ ബാങ്കിൽ കുടിശ്ശികയുള്‍പ്പെടെ ഏകദേശം 49 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് ബാങ്ക് നോട്ടീസ് വ്യക്തമാക്കുന്നത്.

നടക്കാവ് പ്രദേശത്തെ ‘ക്രസന്റ് ഹൗസ്’ എന്ന വീട്ടിലേക്കാണ് ബാങ്ക് ജപ്തി നോട്ടീസ് നൽകിയിരിക്കുന്നത്. മാർച്ച് 31നകം കുടിശ്ശിക അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്ന് നോട്ടീസിൽ മുന്നറിയിപ്പുണ്ട്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുവള്ളി മണ്ഡലത്തിൽ നിന്ന് വിജയിച്ച എം.കെ മുനീർ, മത്സര സമയത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ 4.34 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം, 92 ലക്ഷം രൂപയുടെ ബാധ്യതകളും നിലവിലുണ്ടെന്ന് അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.
ഈ സാമ്പത്തിക ക്ലേശങ്ങൾക്കിടയിൽ എംകെ മുനീർ ആരോഗ്യ പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
വീടിന് ജപ്തി ഭീഷണി നേരിടുന്നെന്ന വിവരം പുറത്ത് വന്നതോടെ രാഷ്ട്രീയ രംഗത്ത് ചർച്ചകൾ ശക്തമായിട്ടുണ്ട്. വരാനിരിക്കുന്ന ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങളും രാഷ്ട്രീയ വിവാദങ്ങളും ഉയരാനിടയുണ്ട്.