
ദേശീയ പാതകളിലെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും അപകടങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതിനായി ആധുനിക ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ATMS) നടപ്പിൽ വരുത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇന്ന് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഈ വിവരം പങ്കുവെച്ചത്.
എടിഎംഎസ് പദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിത വീഡിയോ ഇൻസിഡന്റ് ഡിറ്റെക്ഷൻ, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ, പാൻ-ടിൽറ്റ്-സൂം ക്യാമറകൾ ഉൾപ്പെടെയുള്ള ആധുനിക നിരീക്ഷണ സംവിധാനങ്ങൾ ഉള്‍പ്പെടും. ഇവയുടെ സഹായത്തോടെ ഇലക്ട്രോണിക് നിരീക്ഷണം, നിയമനടപടികളുടെ കർശന നിർവഹണം, അപകടസാദ്ധ്യതകളുടെ തിരിച്ചറിവ്, അടിയന്തരസാഹചര്യങ്ങളിൽ റിയൽ-ടൈം പ്രതികരണം എന്നിവ സാധ്യമാകും.
ദേശീയ പാതകളിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ ഹൈവേ പദ്ധതികളിലും രൂപകൽപ്പന മുതൽ നിർമാണം, പ്രീ-ഓപ്പണിംഗ് ഘട്ടം, നിലവിലുള്ള പാതകളുടെ കാലാനുസൃത വിലയിരുത്തൽ എന്നിവയിലൂടെ സ്ഥിരമായ സുരക്ഷാ ഓഡിറ്റുകൾ നിർബന്ധമാണെന്ന് ഗഡ്കരി വ്യക്തമാക്കി.
പുതിയ എടിഎംഎംഎസ് സംവിധാനങ്ങൾ രാജ്യത്തെ ദേശീയപാതകളിൽ സുരക്ഷ ശക്തിപ്പെടുത്തുകയും റോഡ് അപകടങ്ങൾ കുറയ്ക്കാൻ സർക്കാരിന്റെ ദീർഘകാല ദൗത്യത്തിന് സഹായകമാകുമെന്നും പ്രതീക്ഷിക്കുന്നു.
