കെഎസ്ആർടിസിയുടെ മുഖച്ഛായ മാറുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. എറണാകുളം ബോട്ട് ജെട്ടിയിൽ ജലഗതാഗത വകുപ്പിന്റെ പുതിയ റീജിയണൽ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ധനകാര്യവകുപ്പിന്റെയും കൊച്ചി മെട്രോയുടെയും സഹായത്തോടെ 20 കോടിയോളം രൂപ മുടക്കി എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പുതിയ ബസ് സ്റ്റേഷൻ നിർമ്മിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ഉടനീളം ഉള്ള കെഎസ്ആർടിസിയുടെ എല്ലാ ബസ് സ്റ്റേഷനുകളും നവീകരിക്കും. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്ളീറ്റ് മോഡേണൈസേഷന്
( ആധുനികവൽക്കരണവും നവീകരണവും ) ഓഗസ്റ്റ് 21ന് മുഖ്യമന്ത്രി തിരി തെളിക്കും. 108 കോടിയോളം രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ 340 ബസ്സുകൾ വാങ്ങുന്നതിനുള്ള ഭരണാനുമതി ധനകാര്യവകുപ്പിൽ നിന്ന് ലഭ്യമായിട്ടുണ്ട്.
ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ബസുകൾ എത്തുന്നതോടെ കെഎസ്ആർടിസിയുടെ ഒരു ദിവസത്തെ കളക്ഷൻ എട്ടരക്കോടികളം രൂപയിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ കെഎസ്ആർടിസി ഷെഡ്യൂൾ ചെയ്യാൻ സാധിക്കുന്ന സോഫ്റ്റ്‌വെയർ വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. കെഎസ്ആർടിസിയുടെ എല്ലാ പ്രവർത്തനങ്ങളിലും ഡിജിറ്റലൈസേഷൻ നടപ്പിലാക്കും. കെ എസ് ആർ ടി സി യുടെ 90,000 പ്രീപെയ്ഡ് കാർഡുകൾ വിറ്റ് കഴിഞ്ഞു. വിദ്യാർത്ഥികളുടെ സ്മാർട് കൺസഷൻ കാർഡുകൾ ഓഗസ്റ്റ് 21 ന് മുഖ്യമന്ത്രി കൈമാറുമെന്നും മന്ത്രി പറഞ്ഞു
