
വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസ് അപകടത്തിൽപ്പെട്ട് മാതാവ് മരിച്ചു പാലക്കാട് നല്ലേപ്പിള്ളിയിൽ നിന്നുള്ള 53-കാരിയായ ജോറാമ്മയാണ് മരിച്ചത്. വിഷം കഴിച്ച നിലയിൽ ഉണ്ടായിരുന്ന മകൻ മഫ്ലുവിനെ (25) ചികിത്സയ്ക്കായി ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കാടാങ്കോട് ജംഗ്ഷനടുത്ത വളവിൽ, എതിർദിശയിൽ വന്ന ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് അത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സമീപത്തെ ഒരു ഇലക്ട്രിക്കൽ കടയുടെ ചുമരിൽ ഇടിച്ചാണ് വാഹനം മറിഞ്ഞത്.
അപകടസമയത്ത് ആംബുലൻസിൽ ഉണ്ടായിരുന്ന റഹീം, റഹ്മത്ത് എന്നിവർക്കും പരിക്കേറ്റു. കടയിൽ ജോലി ചെയ്തിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
സംഭവസ്ഥലത്തെത്തിയ പൊലീസ് ജോറാമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിലുണ്ടായിരുന്ന രണ്ടുപേർക്കും നിസ്സാര പരിക്കേറ്റു.