ഇടുക്കി:തമിഴ്നാട് ജലസേചന വകുപ്പ് ജലനിരപ്പ് 136 അടി എത്തിയാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് അറിയിച്ച സാഹചര്യത്തിൽ നാളെ (ജൂൺ 28) ഷട്ടറുകൾ തുറക്കാൻ സാധ്യത ഉയർന്നു. ഡാമിലെ ജലനിരപ്പ് 135.25 അടിയിലേക്ക് ഉയർന്നതായാണ് വെള്ളിയാഴ്ച (27) നാലുമണി വരെ ലഭ്യമായ ഔദ്യോഗിക വിവരം. ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടാകാമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം ദുരിതാശ്വാസ നടപടികൾ പൂര്‍ത്തിയാക്കി.
പെരിയാർ, മഞ്ജുമല, ഉപ്പുതുറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ആനവിലാസം, ഉടുമ്പഞ്ചോല എന്നീ ഭാഗങ്ങളിൽ താമസിക്കുന്ന 883 കുടുംബങ്ങളിലെ 3220 പേരെ ഇന്ന് രാത്രി 8 മണിക്ക് മുമ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാണ് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി നിർദേശം നൽകിയത്. ഇവർക്കായി 20 ലധികം താൽക്കാലിക ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
തമിഴ്നാട് ജലസേചന വകുപ്പ് ജലനിരപ്പ് 136 അടി എത്തിയാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഷട്ടറുകൾ തുറക്കേണ്ടിവന്നാൽ അത് പകൽ സമയത്ത് മാത്രമാകാൻ ഇടുക്കി ജില്ലക്ക് അഭ്യർത്ഥന നൽകിയിട്ടുണ്ടെന്ന് കളക്ടർ വ്യക്തമാക്കി.
ജില്ലയിൽ നിലവിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തേണ്ട സാഹചര്യം ഇല്ലെങ്കിലും, മുന്നൊരുക്കങ്ങൾ മുന്നിൽ വെച്ച് എല്ലാ അതിർത്തി മേഖലകളിലും റവന്യൂ, പോലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ ജാഗ്രതാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പൊതു ജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ ആഹ്വാനം ചെയ്തു.
