കാപ്പാട് ബീച്ച് വാക്ക്-വേയ്ക്ക് നിത്യഹരിത സൗന്ദര്യത്തിന്‍റെ പുതുഅധ്യായം കുറിക്കാനൊരുങ്ങുകയാണ് മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനും കോഴിക്കോട് ഡിടിപിസിയും. വികസന പ്രവര്‍ത്തനങ്ങളെത്തുടർന്ന് മുറിച്ചുമാറ്റപ്പെടുന്ന റോഡരികിലെ മരങ്ങളിലെ നാടന്‍ ഓര്‍ക്കിഡുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘വൈല്‍ഡ് ഓര്‍ക്കിഡ് പുനരധിവാസ പദ്ധതി’യുടെ ഭാഗമായി, ആ അപൂര്‍വ്വ ജൈവസൗന്ദര്യത്തെ കാപ്പാട് ബീച്ചിലെ മരങ്ങളിലേക്ക് മാറ്റി നടുകയാണ്.
തദ്ദേശീയമായ ഓര്‍ക്കിഡ് ഇനങ്ങളായ റിങ്കോസ്‌റ്റൈലിസ് റെറ്റിയൂസ, സിമ്പിഡിയം അലോയ്‌ഫോളിയം, ഫോളിഡോട്ട, അക്കാമ്പെ, ഡെന്‍ഡ്രോബിയം ഓവേറ്റം, ഡെന്‍ഡ്രോബിയം ബാര്‍ബേറ്റുലം, ഒബ്രോണിയ, ഏറിഡിസ് ക്രിസ്പ്പാ തുടങ്ങിയവയാണ് ബീച്ചിലെ മരങ്ങളില്‍ നട്ടുപിടിപ്പിക്കുന്നത്. പശ്ചിമഘട്ട ജൈവവൈവിധ്യ സമ്പന്നതയുടെ ഭാഗമായ ഓര്‍ക്കിഡ് വൈവിധ്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെയും അവയുടെ സംരക്ഷണത്തെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെയും ഭാഗമായാണ് ഡെന്മാര്‍ക്ക് ആസ്ഥാനമായുള്ള ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷന്റെ ബ്ലൂ ഫ്‌ലാഗ് സര്‍ട്ടിഫികേഷനുള്ള കാപ്പാട് ബീച്ചില്‍ ഓര്‍ക്കിഡ് നട്ടുപിടിപ്പിക്കുന്നത്.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫെബ്രുവരി അവസാനം ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നിന്നായി കൂടുതല്‍ ഓര്‍ക്കിഡിനങ്ങളെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നേതൃത്വത്തിലാണ് കാപ്പാട് ബീച്ചില്‍ എത്തിച്ചത്. ബീച്ചിലെ മരങ്ങളില്‍ ക്വൂ -ആര്‍ കോഡ് ഉള്‍പ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും നടന്നുവരുകയാണ്

പ്രതീകാത്മക ചിത്രം