
ന്യൂഡൽഹി: ആറ് ലെയിൻ ബെംഗളൂരു–കടപ്പ–വിജയവാഡ സാമ്പത്തിക ഇടനാഴി (എൻഎച്ച്-544ജി) നിർമ്മാണത്തിനിടെ നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) നാല് ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കി. ഇത് ഇന്ത്യയുടെ വർധിച്ചുവരുന്ന എഞ്ചിനീയറിംഗ് മികവും നിർവഹണ ശേഷിയും വ്യക്തമാക്കുന്നതാണെന്ന് കേന്ദ്ര റോഡ് ഗതാഗത–ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

ഈ നേട്ടത്തിൽ എൻഎച്ച്എഐയെയും രാജ്പത് ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡിനെയും ഗഡ്കരി അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലോകോത്തര അടിസ്ഥാന സൗകര്യ വികസനത്തിലേക്കുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ആന്ധ്രപ്രദേശിലെ പുട്ടപർത്തിക്ക് സമീപം 24 മണിക്കൂറിനുള്ളിൽ 28.89 ലെയിൻ കിലോമീറ്റർ ബിറ്റുമിനസ് കോൺക്രീറ്റ് തുടർച്ചയായി പാകിയത്, 10,655 മെട്രിക് ടൺ ബിറ്റുമിനസ് കോൺക്രീറ്റ് ഒരുദിവസം പാകിയത് എന്നിവയ്ക്ക് എൻഎച്ച്എഐ റെക്കോർഡുകൾ സ്ഥാപിച്ചു. ജനുവരി 11ന് 57,500 മെട്രിക് ടൺ ബിറ്റുമിനസ് കോൺക്രീറ്റ് തുടർച്ചയായി പാകുകയും 156 ലെയിൻ കിലോമീറ്റർ പാവിങ് നടത്തി മുൻ ലോക റെക്കോർഡ് മറികടക്കുകയും ചെയ്തു.
343 കിലോമീറ്റർ നീളമുള്ള, ഇടനാഴി സുരക്ഷിതവും അതിവേഗവുമായ യാത്ര ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തത്. 17 ഇന്റർചേഞ്ചുകൾ, 10 വഴിയോര സൗകര്യങ്ങൾ, 5.3 കിലോമീറ്റർ നീളമുള്ള ഒരു തുരങ്കം എന്നിവയും, വനമേഖലയിലൂടെ കടന്നുപോകുന്ന 21 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗവും പദ്ധതിയുടെ ഭാഗമാണ്.