
അഞ്ചരക്കണ്ടി: മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായ നിധിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ചിനിടെ ബാരിക്കേഡുകൾ ഭേദിച്ച് ക്യാമ്പസിനകത്ത് കടക്കാൻ ശ്രമിച്ചതോടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലാണ് സ്ഥിതിഗതികൾ വഷളാക്കിയത്.

സംഘർഷത്തെ തുടർന്ന് പോലീസ് ലാത്തിച്ചാർജ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് പ്രവർത്തകരെ പിരിച്ചുവിട്ടു. സംഭവത്തിൽ കെ.എസ്.യു സംസ്ഥാന-ജില്ലാ നേതാക്കളടക്കം നിരവധി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
നിധിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായ അധ്യാപകരെ വെറും സസ്പെൻഷനിൽ ഒതുക്കാതെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ടായിരുന്നു കെ.എസ്.യു പ്രതിഷേധം. കേസിലെ പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നും സംഘടന ആരോപിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി എന്നിവരടക്കമുള്ള പ്രമുഖ നേതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.