You are currently viewing ലെബനനില്‍ വിശുദ്ധ ചാര്‍ബേലിന്റെ കബറിടത്തില്‍ എത്തി ലിയോ പതിനാലാമൻ മാർപാപ്പ പ്രാർത്ഥിച്ചു

ലെബനനില്‍ വിശുദ്ധ ചാര്‍ബേലിന്റെ കബറിടത്തില്‍ എത്തി ലിയോ പതിനാലാമൻ മാർപാപ്പ പ്രാർത്ഥിച്ചു

അന്നായ (ലെബനൻ): അപ്പോസ്തോലിക യാത്രയുടെ ഭാഗമായി ലിയോ പതിനാലാമൻ മാർപാപ്പ തിങ്കളാഴ്ച അന്നായയിലെ സെന്റ് മാരോൺ മഠത്തില്‍ സ്ഥിതിചെയ്യുന്ന വിശുദ്ധ ചാര്‍ബേല്‍ മഖ്ലൂഫിന്റെ കബറിടം സന്ദർശിച്ചു. വിശുദ്ധന്റെ കബറിടത്തില്‍ കുറച്ച് നിമിഷങ്ങള്‍ നിശ്ശബ്ദ പ്രാര്‍ഥനയില്‍ ചെലവഴിച്ച പാപ്പാ, ഒരു ദീപം കൊളുത്തി ലെബനനിലെ സമാധാനത്തിനായുള്ള പ്രാര്‍ഥനകള്‍ വിശുദ്ധന്റെ തിരുസ്ഥാനത്തിന് മുന്‍പില്‍ സമര്‍പ്പിച്ചു.

“മറഞ്ഞിരിക്കുന്ന വിശുദ്ധതയുടെ പ്രതീകം” എന്നാണ് ലിയോ പതിനാലാമൻ മാർപാപ്പ  വിശുദ്ധ ചാര്‍ബേലിനെ വിശേഷിപ്പിച്ചത്. ഏകാന്തതയിലും പ്രാര്‍ഥനയിലും ത്യാഗത്തിലുമായിരുന്നു 19-ആം നൂറ്റാണ്ടിലെ ഈ മാരോനൈറ്റ് സന്യാസിയുടെ ജീവിതം, അത് ഇന്നും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിശ്വാസികളെ പ്രചോദിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതത്വവും പ്രാദേശിക സംഘര്‍ഷങ്ങളും നേരിടുന്ന ലെബനനെ വിശുദ്ധന്റെ ഇടപെടലിന് കീഴില്‍ പാപ്പാ സമർപ്പിച്ചു

1828 മുതല്‍ 1898 വരെ ജീവിച്ച വിശുദ്ധ ചാര്‍ബേല്‍ മാരോനൈറ്റ് സഭയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തികളില്‍ ഒരാളാണ്. ഏതാണ്ട് 30,000 അത്ഭുതങ്ങളുമായി ബന്ധപ്പെട്ടുവെന്ന് കരുതപ്പെടുന്ന അദ്ദേഹത്തിന്റെ കബറിടം എല്ലാ മതവിഭാഗങ്ങളിലുമുള്ള തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നു. തുടര്‍ച്ചയായ വെല്ലുവിളികള്‍ നേരിടുന്ന ലെബനനിലെ ക്രൈസ്തവ സമൂഹത്തിന് പ്രത്യാശയുടെ ശബ്ദമായിത്തീരുന്ന സാന്നിധ്യമാണ് വിശുദ്ധന്റേത്.

പാപ്പയുടെ ഈ സന്ദര്‍ശനം കത്തോലിക്ക–മാരോനൈറ്റ് ബന്ധങ്ങളില്‍ നിര്‍ണായകമായ ഒരു നാഴികക്കല്ലായും രാജ്യത്തിന് ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുള്ള നിമിഷമായും വിശ്വാസികളും സഭാ മേലധികാരികളും വിശേഷിപ്പിച്ചു.

Leave a Reply