You are currently viewing വിഴിഞ്ഞം തുറമുഖത്ത് ഇതുവരെ 774 പേർക്ക് നിയമനം ലഭിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ
വിഴിഞ്ഞം തുറമുഖം

വിഴിഞ്ഞം തുറമുഖത്ത് ഇതുവരെ 774 പേർക്ക് നിയമനം ലഭിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ കൃത്യമായി നടപ്പിലാകുന്നതിന്റെ ഭാഗമായി ഇതുവരെ 774 പേർക്ക് നിയമനം ലഭിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. നിയമനം ലഭിച്ചവരിൽ 69 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണ്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവർ മാത്രം 453 പേരും അതിൽ വിഴിഞ്ഞം നിവാസികളായ 286 പേരുമുണ്ട്.

തദ്ദേശവാസികൾക്ക് തൊഴിലവസരം നൽകുമെന്ന് സർക്കാർ നൽകിയ ഉറപ്പ് യാഥാർഥ്യമായതായി മന്ത്രി പറഞ്ഞു. വിഴിഞ്ഞം സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പ്ലേസ്‌മെന്റ് പ്രഖ്യാപനവും വിഴിഞ്ഞം തുറമുഖ ഓഫീസിൽ വെച്ച് നിർവഹിച്ചു.

“അസാപിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്റർ, തീരദേശ മേഖലയിലെ യുവജനങ്ങൾക്ക് തൊഴിൽ സാധ്യതകൾ ഒരുക്കുന്ന വലിയ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾ പോലുള്ളവർക്ക് പോലും അവസരം ലഭിച്ചതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം,” മന്ത്രി വ്യക്തമാക്കി.

2028ൽ വിഴിഞ്ഞം തുറമുഖം പൂർണ്ണ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പ്രവർത്തിക്കുകയാണ്. 2024 ജൂലൈയിൽ ആരംഭിച്ച ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതും, മാർച്ചിൽ തന്നെ ഒരു ലക്ഷത്തിൽപരം കണ്ടെയ്‌നറുകൾ എത്തിച്ചേരുകയും ചെയ്തു.

റോഡ്, റെയിൽ കണക്റ്റിവിറ്റി പ്രാവർത്തികമാകുമ്പോൾ വിഴിഞ്ഞം തുറമുഖം കേരളത്തിന് വലിയ വികസന സാധ്യതകൾ നൽകും. രാജ്യത്തിന്റെ ചരക്കുനീക്കത്തിൽ വലിയ പങ്ക് വിഴിഞ്ഞം ഏറ്റെടുക്കുമെന്നും നിരവധി തൊഴിൽ അവസരങ്ങൾ കൂടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

പരിശീലനം പൂർത്തിയാക്കിയ എട്ട് ഇന്റേണൽ ട്രാൻസ്ഫർ വെഹിക്കിൾ ഡ്രൈവർമാർക്കും ആറ് ലാഷർമാർക്കും മന്ത്രി സർട്ടിഫിക്കറ്റും പ്ലേസ്‌മെന്റ് ഓർഡറും കൈമാറി. വനിതാ കൂട്ടായ്മയായ വി സ്മാർട്ടിന് പോർട്ടിലെ മുഴുവൻ ശുചീകരണ ചുമതല നൽകികൊണ്ടുള്ള കരാറും മന്ത്രി കൈമാറി.

Leave a Reply