
തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ ചുമത്തപ്പെട്ട ഗൗരവമായ കുറ്റാരോപണങ്ങളുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത്തിൻറെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഇതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങളും ഇല്ലാതായി.
ബലാത്സംഗം, ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയ കേസിൽ ഡിജിറ്റൽ തെളിവുകൾ അടക്കം സമഗ്രമായി പരിശോധിച്ചതിന് ശേഷമാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്. പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രഥമദൃഷ്ട്യ കേസ് തെളിയിക്കുന്നതായാണ് കോടതി വിലയിരുത്തിയത്.
കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതോടെ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് ശക്തമാക്കിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തതിനു ശേഷം അദ്ദേഹം ഒളിവിൽ തുടരുകയാണ്. കർണാടക–തമിഴ്നാട് അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുന്നത്.മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയും ചെയ്തു
