മുംബൈ നഗരത്തിലെ റെയില്‍വേ യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, നിലവിലുള്ളതും പുതിയതുമായ എല്ലാ ലോക്കല്‍ ട്രെയിന്‍ കോച്ചുകളിലും ഓട്ടോമാറ്റിക് ഡോര്‍ സംവിധാനം നടപ്പിലാക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. താനെ ജില്ലയിലെ മുംബ്ര റെയില്‍വേ സ്റ്റേഷനില്‍ നടന്ന ദാരുണ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. ഈ പശ്ചാത്തലത്തിലാണ് സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്താന്‍ റെയില്‍വേ ബോര്‍ഡ് അടിയന്തര തീരുമാനമെടുത്തത്.
പുതിയ നിര്‍മ്മാണത്തിലിരിക്കുന്ന എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് ഡോര്‍ ക്ലോസിംഗ് സംവിധാനം ഉള്‍പ്പെടുത്തും. നിലവില്‍ സര്‍വീസിലുള്ള കോച്ചുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്ത് ഈ സൗകര്യം നല്‍കുമെന്നും റെയില്‍വേ ബോര്‍ഡ് അറിയിച്ചു. അപകടം നടന്നയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും, സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്ന് രാവിലെ നടന്ന ദാരുണമായ അപകടത്തിന് പ്രധാന കാരണം ട്രെയിനുകളിലെ അതിരൂക്ഷമായ തിരക്കാണ്. ഓപ്പണ്‍ ഡോറുകളില്‍ നിന്ന് യാത്ര ചെയ്യുന്നതിനിടയില്‍ എതിർ ദിശയിൽ യാത്ര ചെയ്യുന്ന ട്രെയിനുകളിലെ യാത്രക്കാര്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ദുരന്തം വീണ്ടും മുംബൈയിലെ ഉപനഗര റെയില്‍വേയില്‍ സുരക്ഷാ അടിസ്ഥാനസൗകര്യങ്ങളുടെ ആവശ്യകത മുന്നോട്ടുവയ്ക്കുന്നു.