ബംഗളൂരു: ഐ.പി.എൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷം വൻ ദുരന്തത്തിൽ കലാശിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന സ്വീകരണച്ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 50-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ സ്ത്രീയും 14 വയസുകാരിയും ഉൾപ്പെടുന്നു. നിരവധി പരിക്കേറ്റവരുടെ നില ഗുരുതരമാണ്.
40,000 പേർക്ക് മാത്രമായിരുന്നു സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചത്. എന്നാൽ, സൗജന്യ പ്രവേശനമെന്ന് കരുതി മൂന്നുലക്ഷത്തോളം ആരാധകർ സ്റ്റേഡിയത്തിന് പുറത്ത് ഒത്തുകൂടി. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് ആദ്യം വിക്ടറി പരേഡിന് അനുമതി നിഷേധിച്ചിരുന്നുവെങ്കിലും, അവസാന നിമിഷം പരേഡ് നടത്താൻ അനുമതി നൽകി. ഇതോടെ നിയന്ത്രണാതീതമായ ജനക്കൂട്ടം സ്റ്റേഡിയത്തിലേക്ക് ഒഴുകി, അതാണ് അപകടത്തിന് കാരണമായത്.
സംഭവം അന്വേഷിക്കാൻ കർണാടക സർക്കാർ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ആർ.സി.ബി ടീമിന്റെ കിരീടം നേടിയതിന്റെ ആഘോഷം ചോരയിൽ കുതിർന്നതോടെ, വിജയാഘോഷം റദ്ദാക്കി.
