പാചകഎണ്ണയുടെ പുനരുപയോഗം നിയന്ത്രിക്കാനായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നടപ്പാക്കിയ റൂക്കോ (RUCO) പദ്ധതി വ്യാപിപ്പിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഒരുങ്ങുന്നു. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ ആണ് ലക്ഷ്യം.
ഭക്ഷണം വറുത്തെടുത്തശേഷം ശേഷിക്കുന്ന എണ്ണ എഫ്എസ്എസ്എഐ അംഗീകൃത ഏജൻസികൾ കിലോയ്ക്ക് ₹50 മുതൽ ₹60 വരെ നൽകി ശേഖരിക്കും. ശേഖരിച്ച എണ്ണ ബയോഡീസൽ, സോപ്പ് മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കും.
ഇന്ത്യയിൽ ഒരു വർഷത്തിൽ 2.7 മില്യൺ ടൺ ഉപയോഗിച്ച പാചകഎണ്ണ ഉൽപ്പാദിപ്പിക്കപ്പെടുന്നു.
വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും ഉപയോഗശേഷം ശേഷിക്കുന്ന പാചകഎണ്ണ വീണ്ടും പാചകത്തിനായി ഉപയോഗിക്കുകയോ അല്ലെങ്കിൽ മാലിന്യമായി ഉപേക്ഷിക്കുകയോ ചെയ്യുന്നത് ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമാണ്.
എണ്ണ ആവർത്തിച്ച് ചൂടാക്കുമ്പോൾ ടോട്ടൽ പോളാർ കോമ്പൗണ്ടുകളുടെ (TPC) അളവ് വർദ്ധിക്കുന്നു.കൂടിയ അളവിലുള്ള ടിപിസി കരൾരോഗങ്ങൾ, രക്തസമ്മർദ്ദം, അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾക്ക് കാരണമാകാം.പാചകഎണ്ണ ശാസ്ത്രീയമായി പുനരുപയോഗിക്കാനുളള നടപടികൾ ശക്തമാക്കുന്നതിലൂടെ പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ റൂക്കോ പദ്ധതി സഹായിക്കും.