
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാർ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായി. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
2019-ൽ ശബരിമല ദ്വാരപാലക വിഗ്രഹങ്ങളിൽ പതിച്ചിരുന്ന സ്വർണ്ണപ്പാളികൾ കാണാതായത് വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. സംഭവം നടന്ന സമയത്ത് പത്മകുമാറായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്.
സ്വർണ്ണം യഥാർത്ഥത്തിൽ ചെമ്പ് പാളികളാണെന്ന് രേഖകളിൽ തിരിമറി നടത്തുകയും നഷ്ടപ്പെട്ട സ്വർണ്ണം മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനും ഗൂഢാലോചന നടന്നുവെന്നും എസ് ഐ ടി കണ്ടെത്തിയിട്ടുണ്ട്.
ഈ കേസിൽ നേരത്തെ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവർ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ അറസ്റ്റിലായിരുന്നു.
അറസ്റ്റിന് ശേഷം പത്മകുമാറിനെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ കോടതി അദ്ദേഹത്തെ 14 ദിവസത്തേക്കു ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
