You are currently viewing കപ്പലപകടം: കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്ത് തുടങ്ങി

കപ്പലപകടം: കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്ത് തുടങ്ങി

കൊച്ചി: കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും കടലിൽ പതിച്ച കണ്ടെയ്നറുകൾ കൊല്ലം ജില്ലയിലെ വിവിധ തീരദേശ മേഖലകളിൽ അടിഞ്ഞിട്ടുണ്ട്. ഇവയുടെ സുരക്ഷിതമായ നീക്കം ആരംഭിച്ചിരിക്കുകയാണ്. ആലപ്പാട്, നീണ്ടകര, ശക്തികുളങ്ങര, കൊല്ലം വെസ്റ്റ്, ഇരവിപുരം, പരവൂർ എന്നിവിടങ്ങളിലായി 32 കണ്ടെയ്നറുകളാണ് തിരയിലൂടെ എത്തിചേർന്നത്.

ക്രയിൻ പോലെയുള്ള വലിയ വാഹനങ്ങൾ എത്തിക്കാൻ കഴിയാത്ത കടലോര മേഖലകളിലായാണ് കണ്ടെയ്നറുകൾ അടിഞ്ഞിരിക്കുന്നത്. അതിനാൽ, കടൽമാർഗ്ഗം ഇവയെ വലിച്ചുകൊണ്ടുപോയി കൊല്ലം പോർട്ടിലേക്ക് മാറ്റുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

അപകടത്തിൽപ്പെട്ട കപ്പലിന്റെ ഉടമകളായ എം.എസ്.സി കമ്പനി, കണ്ടെയ്നറുകൾ നീക്കം ചെയ്യാനുള്ള കരാർ വാട്ടർ ലൈൻ എന്ന സ്ഥാപനത്തിന് നൽകിയിട്ടുണ്ട്. അതേസമയം, തകരാറിലായ കണ്ടെയ്നറുകളും തീരത്ത് അടിഞ്ഞ മറ്റ് മാലിന്യങ്ങളും ശാസ്ത്രീയമായി ശേഖരിച്ച് സംസ്കരിക്കാൻ ടി ആൻഡ് ടി സാൽവേജ് എന്ന കമ്പനിയുടെ പ്രതിനിധികളും ജില്ലയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഈ പ്രവർത്തികൾ മെയ് 27നു രാവിലെ ആരംഭിക്കും.

ജില്ലാ ഭരണകൂടത്തെ സഹായിക്കാൻ രാസ ദുരന്തപ്രതികരണത്തിൽ വൈദഗ്ധ്യമുള്ള ദേശീയ ദുരന്ത പ്രതികരണ സേനയുടെ പ്രത്യേകസംഘം ജില്ലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. തീരത്തടിഞ്ഞ കണ്ടെയ്നറുകൾ പരിശോധിക്കാൻ കസ്റ്റംസ് അധികൃതരും ജില്ലയിൽ തങ്ങുകയാണെന്നും അധികൃതർ അറിയിച്ചു.




.

Leave a Reply