കൊച്ചി: അറബിക്കടലിൽ, കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ, ലൈബീരിയൻ പതാകയിലുള്ള എംഎസ്സി എൽസ 3 എന്ന ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടു. വിഴിഞ്ഞം തുറമുഖത്തിൽ നിന്ന് പുറപ്പെട്ട കപ്പൽ കൊച്ചി തുറമുഖത്തിലേക്ക് വരികയായിരുന്നു. കപ്പൽ 28 ഡിഗ്രി ചരിഞ്ഞതിനെ തുടർന്ന്, അതിലുണ്ടായിരുന്ന 6-9 കണ്ടെയ്നറുകൾ കടലിൽ വീണു
കടലിൽ വീണ കണ്ടെയ്നറുകളിൽ മറൈൻ ഗ്യാസ് ഓയിൽ, മറ്റ് രാസവസ്തുക്കൾ എന്നിവയാണുള്ളത്. ഇവ തീരത്ത് അടിയുകയാണെങ്കിൽ പൊതുജനം അടുത്ത് പോകുകയോ, തുറക്കുകയോ, സ്പർശിക്കുകയോ ചെയ്യരുതെന്ന് ദുരന്തനിവാരണ അതോറിറ്റി കർശന മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ വസ്തുക്കൾ കാണുകയാണെങ്കിൽ ഉടൻ പോലീസിലോ 112 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്
കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ 9 പേർ ലൈഫ് ജാക്കറ്റ് ധരിച്ചു കടലിൽ ചാടി രക്ഷപ്പെടുകയും, 15 പേർക്ക് രക്ഷാപ്രവർത്തനം തുടരുകയുമാണ്. കോസ്റ്റ് ഗാർഡും നേവിയും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്
വടക്കൻ കേരള തീരത്ത് കണ്ടെയ്നറുകൾ അടിയാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പരിസ്ഥിതിക്ക് ഗുരുതരമായ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം
