
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ആറു പ്രതികൾക്ക് 20 വർഷം വീതം കഠിന തടവ് ശിക്ഷ വിധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചു. ജഡ്ജി ഹണി എം വർഗീസ് ആണ് ശിക്ഷ വിധിച്ചത്.
കേസിലെ ഒന്നാം മുതൽ ആറാം വരെ പ്രതികളായ പൾസർ സുനി, മാർട്ടിൻ ആൻ്റണി, മണികണ്ഠൻ, വിജേഷ്, വടിവാൾ സലിം, പ്രദീപ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.

2017-ൽ നടിയെ വാഹനത്തിൽ കയറ്റി ആക്രമിച്ച കേസിൽ പ്രതികളുടെ നേരിട്ടുള്ള പങ്കാളിത്തം തെളിഞ്ഞതോടെയാണ് കോടതി ശക്തമായ ശിക്ഷ വിധിച്ചത്.
കുറ്റക്കാരാണെന്ന് കണ്ടെത്തിയ എല്ലാ പ്രതികൾക്കും 20 വർഷം വീതം കഠിന തടവും പിഴ ശിക്ഷയും കോടതി വിധിച്ചു. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വാദിച്ചിരുന്നുവെങ്കിലും പ്രതിഭാഗത്തിന്റെ വാദങ്ങളും പരിഗണിച്ച ശേഷമാണ് ശിക്ഷാനിർണ്ണയം നടന്നത്. പ്രതികൾ അതിജീവിതയ്ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കവർന്നെടുത്ത സ്വർണ്ണമോതിരം തിരിച്ചു നൽകണമെന്നും കോടതി പറഞ്ഞു.
കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ തെളിവുകളുടെ അഭാവത്തിൽ നേരത്തെ തന്നെ കോടതി വെറുതെ വിട്ടിരുന്നു.