തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി (സെക്കന്ററി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ്) പരീക്ഷാഫലം 2025 മെയ് 9-ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യപിക്കാനായി എല്ലാവിധ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്.
പുതുവർഷത്തെ സ്‌കൂൾ ക്ലാസുകൾ ജൂൺ 2-ന് ആരംഭിക്കും. ജൂൺ 1 പൊതു അവധിയായതിനാൽ, സ്‌കൂളുകൾ അടുത്ത ദിവസം തുറക്കാനാണ് തീരുമാനം. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം എല്ലാ സ്‌കൂളുകളും നിര്‍ബന്ധമായി ഈ തീയതിയിൽ ക്ലാസുകൾ തുടങ്ങും.
2025-ലെ എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 3 മുതൽ 26 വരെ സംസ്ഥാനത്തുടനീളം നടന്നു. 2,964 പരീക്ഷാ കേന്ദ്രങ്ങളിൽ കേരളത്തിൽ, 9 കേന്ദ്രങ്ങളിൽ ലക്ഷദ്വീപിലും, 7 കേന്ദ്രങ്ങളിൽ ഗൾഫ് മേഖലകളിലുമാണ് പരീക്ഷ നടന്നത്. ആകെ 4,27,021 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്.
പരീക്ഷയുടെ മൂല്യനിർണയവും ഫലം തയ്യാറാക്കലും സുതാര്യമായി പൂർത്തിയാക്കിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഫലത്തിനായി കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ മുഖേന ഫലം പരിശോധിക്കാനാകും.
