You are currently viewing അഞ്ചു നൂറ്റാണ്ടിനുശേഷം ആദ്യമായി, ഒരു ബ്രിട്ടീഷ് രാജാവും പോപ്പും ചേർന്ന് പൊതുവേദിയിൽ പ്രാർത്ഥിച്ച ചരിത്ര മുഹൂർത്തം വത്തിക്കാനിൽ നടന്നു

അഞ്ചു നൂറ്റാണ്ടിനുശേഷം ആദ്യമായി, ഒരു ബ്രിട്ടീഷ് രാജാവും പോപ്പും ചേർന്ന് പൊതുവേദിയിൽ പ്രാർത്ഥിച്ച ചരിത്ര മുഹൂർത്തം വത്തിക്കാനിൽ നടന്നു

റോം: അഞ്ചു നൂറ്റാണ്ടിനുശേഷം ആദ്യമായി, ഒരു ബ്രിട്ടീഷ് രാജാവും പോപ്പും ചേർന്ന് പൊതുവേദിയിൽ പ്രാർത്ഥിച്ച ചരിത്ര മുഹൂർത്തം വത്തിക്കാനിൽ നടന്നു. രാജാവ് ചാൾസ് മൂന്നാമനും റാണി കമില്ലയും പോപ്പ് ലിയോ പതിനാലാമനും ഇന്ന് സിസ്റ്റൈൻ ചാപ്പലിൽ ചേർന്നുകൊണ്ടാണ് ഈ ഏക്യപ്രാർത്ഥന നടത്തിയത്.

‘സൃഷ്ടിയുടെ സംരക്ഷണം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഈ പ്രാർത്ഥനാ ശുശ്രൂഷ, വത്തിക്കാനും യുണൈറ്റഡ് കിംഗ്ഡത്തിനും ഇടയിലുള്ള പരസ്പര സഹകരണത്തിന്റെ പുതു ഘട്ടം സൂചിപ്പിക്കുന്നതാണ്. അമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പായ ലിയോ പതിനാലാമൻ, മൈക്കലാഞ്ചലോയുടെ പ്രശസ്തമായ ചിത്രങ്ങൾക്കു കീഴിൽ നടന്ന ഈ ശുശ്രൂഷയ്‌ക്ക് മുൻപ് രാജകുടുംബത്തെ സ്വീകരിച്ചു.

യോർക്ക് ആർച്ച്‌ബിഷപ്പ് സ്റ്റീഫൻ കോട്ട്രെൽ, വെസ്റ്റ്‌മിൻസ്റ്റർ കാർഡിനൽ വിൻസെന്റ് നിക്കോൾസ് എന്നിവർ ഉൾപ്പെടെ ആംഗ്ലിക്കൻ, കത്തോലിക്ക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. സൃഷ്ടിയുടെ പരിപാലനത്തെക്കുറിച്ചുള്ള വായനകളും ധ്യാനങ്ങളും പരിപാടിയുടെ ഭാഗമായിരുന്നു.
ശുശ്രൂഷയ്ക്ക് പിന്നാലെ, രാജാവ് ചാൾസും പോപ്പും സാല റീജിയയിൽ അരമണിക്കൂർ നീണ്ട സംഭാഷണം നടത്തി, പരിസ്ഥിതി സംരക്ഷണത്തിലും മതാന്തര സംഭാഷണത്തിലും സഹകരണം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ആവർത്തിച്ചു.

2025 മെയ് മാസത്തിൽ ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണത്തിന് പിന്നാലെ നടന്ന ഈ സന്ദർശനം വത്തിക്കാനും ബ്രിട്ടനുമിടയിലുള്ള ബന്ധങ്ങളിൽ പുതിയ അധ്യായം തുറക്കുന്നതായി വിലയിരുത്തപ്പെടുന്നു. ഇതിനെ സ്വാഗതം ചെയ്യുന്ന പ്രതികരണങ്ങൾക്കൊപ്പം, ഇത്തരത്തിലുള്ള മതാന്തര ഏക്യശ്രമങ്ങളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകളും തുടരുകയാണ്.

Leave a Reply