പഴയ ദേശീയപാത 744-ലെ കൊല്ലം ചിന്നക്കട-കൊട്ടാരക്കര-ഇടമൺ പാത ദേശീയ പാത ശൃംഖലയുടെ ഭാഗമായി തുടരുമെന്ന് കേന്ദ്ര ഹൈവേ, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകിയതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
ഗ്രീൻഫീൽഡ് ഹൈവേയുടെ ഭാഗമായി ഇടമൺ മുതൽ കടമ്പാട്ടുകോണം വരെയുള്ള പുതിയ പാതയുടെ നിർമ്മാണത്തിന് കഴിഞ്ഞദിവസം ഡൽഹിയിൽ കൂടിയ ദേശീയപാത അധികൃതരുടെ യോഗത്തിൽ തീരുമാനമായിരുന്നു .പുതിയ പാത വരുന്നതിനാൽ നിലവിലുള്ള ദേശീയപാതയായ കൊല്ലം ചിന്നക്കട മുതൽ കൊട്ടാരക്കര വഴി ഇടമൺ വരെയുള്ള ഭാഗം സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറാനായിരുന്നു തീരുമാനം. എന്നാൽ തുടർന്നുള്ള റോഡ് വികസനത്തിന് വൻതുക ചിലവാകും എന്നതിനാൽ അത്തരമൊരു നീക്കം പ്രായോഗികമല്ലെന്ന് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ അഭിപ്രായപ്പെട്ടു, കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു
ചിന്നക്കടയിൽ നിന്ന് ആരംഭിക്കുന്ന പാതയിലെ തിരക്ക് കുറയ്ക്കേണ്ടതിൻ്റെ ആവശ്യകത യോഗത്തിൽ ബന്ധപ്പെട്ടവർ ഊന്നിപ്പറഞ്ഞു. ജംക്‌ഷൻ വികസനം, കൊട്ടാരക്കര, കുന്നിക്കോട് ബൈപാസ്, പ്രധാന സ്ഥലങ്ങളിൽ അടിപ്പാത, മേൽപ്പാലങ്ങൾ എന്നിവയുടെ നിർമാണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
ഈ വാദങ്ങൾ ബോധ്യപ്പെട്ട മന്ത്രി ഗഡ്കരി മുതിർന്ന ദേശീയ പാത ഉദ്യോഗസ്ഥരുമായി അടിയന്തര ചർച്ചയിൽ ഏർപ്പെട്ടു. തുടർന്ന് കൊല്ലം ചിന്നക്കട–കൊട്ടാരക്കര–ഇടമൺ ഭാഗം 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയായി വികസിപ്പിക്കാൻ ശുപാർശ ചെയ്തു. കൂടാതെ, റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറാനുള്ള മുൻ തീരുമാനം റദ്ദാക്കാനും അദ്ദേഹം നിർദ്ദേശിച്ചു
റോഡ് വികസന പദ്ധതിക്ക് സാമ്പത്തിക ഞെരുക്കം തടസ്സമാകില്ലെന്നും ആവശ്യമായ നവീകരണം ഉറപ്പാക്കാൻ മന്ത്രാലയം അനുകൂല തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി ഉറപ്പു നൽകിയതായി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.