പാണഞ്ചേരി വില്ലേജിൽ പീച്ചി ഡാമിന്റെ റിസർവോയറിന് സമീപത്തുള്ള ഇരുമ്പുപാലത്ത് 1971 മുമ്പ് തന്നെ കൈവശം വച്ച് താമസിച്ചുവന്നിരുന്ന 21 കുടുംബങ്ങൾക്ക് പട്ടയം നൽകിയതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. ഈ ഭൂമി പീച്ചി ഡാമിന്റെ ക്യാച്ച്മെൻറ് ഏരിയയുടെ സമീപത്ത് ആയതിനാലും ഈ ഭൂമിയിൽ വില്ലേജ് രേഖകൾ പ്രകാരം പഞ്ചായത്ത് റോഡ് എന്ന് രേഖപ്പെടുത്തിയ ഭൂമി ഉൾപ്പെട്ടു വന്നതിനാലും പട്ടയം നൽകുന്നതിന് തടസ്സം നേരിട്ടു.
സർക്കാർ ആവിഷ്ക്കരിച്ച പട്ടയമിഷന്റെ ഭാഗമായി വിഷയം പരിശോധിച്ച് പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും റവന്യൂ രേഖകളിലും വില്ലേജ് രേഖകളിലും വന്നിട്ടുള്ള അപാകതകൾ പരിഹരിച്ച് അർഹരായ കൈവശക്കാർക്ക് പട്ടയം നൽകുന്നതിന് തീരുമാനിക്കുകയായിരുന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിന്ന് എൻ ഒ സി ലഭ്യമാക്കി റവന്യൂ രേഖകളിലും വില്ലേജ് രേഖകളിലും വന്ന അപാകതകൾ പരിഹരിച്ചാണ് പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. ഏകദേശം 55 വർഷമായി ഭൂമിയ്ക്ക് രേഖകളില്ലാതെ കൈവശം വച്ചു വന്ന 21 കുടുംബങ്ങളാണ് ഭൂമിക്ക് അവകാശികൾ ആകുന്നത്
